Monday, December 31, 2007

2007-ലെ പൂ‍ക്കള്‍ - പേരയ്ക്കയുടെ വഴികാട്ടി

പേര് പേരയ്ക്കയുടെ പല പോസ്റ്റുകളും ഈ വര്‍ഷം ശ്രദ്ധേയമായി. ഡിസൈനിങ്ങിനെക്കുറിച്ച് ആധികാരികമായി മലയാളത്തില്‍ ഇതിനുമുന്‍പ് ലേഖനങ്ങള്‍ കണ്ടിട്ടില്ല. ലെമണ്‍ ഡിസൈന്‍ എന്ന ബ്ലോഗില്‍ പേരയ്ക്ക എഴുതിയ ലേഖനങ്ങള്‍ ബ്ലോഗിലും പുതുമയായിരുന്നു.

എന്നാല്‍ പേരയ്ക്കയുടെ ഏറ്റവും മികച്ച പോസ്റ്റായി എനിക്കു തോന്നുന്നത് വര്‍ഷാന്ത്യം വന്ന വഴികാട്ടി എന്ന ചിത്രമാണ്. പേരയ്ക്കയെ കൈപിടിച്ചു നടത്തുന്ന മകള്‍. മകളുടെ കുഞ്ഞിക്കാലടികളിലും അല്‍ഭുതമൂറുന്ന മുഖത്തും തെളിയുന്ന വെളിച്ചം പേരയ്ക്കയുടെ ജീവിതത്തിന്റെ വെളിച്ചമാവുന്നു. ജീവിതത്തിന്റെ ചൂടില്‍ വരണ്ടുപോയ ഞരമ്പുകളില്‍ മകളുടെ വിരല്‍ത്തുമ്പിന്റെ സ്പര്‍ശം തൂവത്സ്പര്‍ശമാവുന്നു. ഒരു പുഞ്ചിരിയോടെയല്ലാതെ ഈ ഫോട്ടോ കാണുവാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഉറപ്പ്.

ഫോട്ടോയുടെ മനോഹരമായ പശ്ചാത്തലം കാണുമ്പോള്‍ ബാംഗ്ലൂര്‍ കബേണ്‍ പാര്‍ക്കിനെ ഓര്‍മ്മവരുന്നു. ഫോട്ടോയ്ക്ക് അടിക്കുറിപ്പായുള്ള വരികള്‍ ചിത്രത്തെ പൂര്‍ണ്ണമാക്കുന്നു.

“മഞ്ഞ ഇലകള്‍ പൊഴിയുന്നത്
മരം അറിയുന്നത് പോലെ
രക്തപ്രസാദമുള്ള എന്റെ സ്മരണകള്‍
ഒടുവില്‍ വര്‍ത്തമാനത്തിന്റെ
വരള്‍ച്ചയില്‍ ഉണങ്ങി വീഴുന്നത്
ഞാനറിയുന്നു.“

ഫോട്ടോയും പേരയ്ക്കയുടെ കുറിപ്പും ഇവിടെ കാണുക.

2007-ലെ പൂക്കള്‍ - ആഴ്ചക്കുറിപ്പുകളും (അഗ്രജന്‍) ഒരു സൂപ്പര്‍സ്റ്റാറും

ബ്ലോഗെഴുത്തിന്റെ ജനകീയാടിത്തറ എന്ന് പറഞ്ഞുപഴകിയ കാര്യം ആവര്‍ത്തിക്കുന്നില്ല. നിത്യജീവിതത്തിന്റെ സാധാരണകാഴ്ചകളും സാധാരണക്കാരന്റെ കാഴ്ചപ്പാടുകളും ആണ് ബ്ലോഗിന്റെ ജീവധാര എന്ന് പറയണം. (കവികളായിരിക്കണം എണ്ണത്തില്‍ കൂടുതല്‍... അഭിപ്രായം പറയാതിരിക്കുകയാണ് മെച്ചം.) വാര്‍ത്തയല്ലാത്തത് വാക്കുകളാവുന്ന ഇടമാണിത്.

ബ്ലോഗില്‍ സ്വച്ഛമായ ജീവിത നിരിക്ഷണങ്ങള്‍ ഒരുപാടുണ്ട്. പേരെടുത്തുപറഞ്ഞാല്‍ പലരോടും നീതികാണിച്ചില്ല എന്ന് കുറ്റബോധം തോന്നിയേക്കും പിന്നീട്. എഴുത്തിന്റെ നൈരന്തര്യം കൊണ്ടും ലാളിത്യം കൊണ്ടും അവലോകനത്തിന്റെ നിഷ്പക്ഷതകൊണ്ടും ഏറെ ശ്രദ്ധേയമായ അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ മലയാളം ബ്ലോഗിലെ ഒരു അപൂര്‍വതയാണ്. ജേര്‍ണല്‍ എന്നനിലയില്‍ ബ്ലോഗിന്റ്റെ സാധ്യതകള്‍ ഏറ്റവും നന്നായി ഉപയോഗിച്ചിരികുന്നത് ഇവിടെയാണെന്ന് കരുതുന്നു.

ഡ്രൈവിംഗിനിടയില്‍ കണ്ട ഒരു അനുഭവത്തില്‍ നിന്നും പൊതുവേ കര്‍ക്കശസ്വഭാവിയും എന്നാല്‍ സ്നേഹവാനുമായ സ്വപിതാവിനെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്നും ജീവിതപാഠങ്ങള്‍ ഓര്‍ത്തെടുക്കുന്ന ഇരുപത്തിയാറാം കുറിപ്പ് നല്ല ഒരു ഉദാഹരണമാണ്.


പക്ഷെ ആഴ്ചക്കുറിപ്പുകളിലെ സൂപ്പര്‍സ്റ്റാര്‍ അഗ്രജന്‍ എന്ന എഴുത്തുകാരന്‍ അല്ല എന്ന് ബൂ‍ലോഗത്തിനു ബോധ്യപ്പെട്ടു വൈകാതെ. പാച്ചുവിന്റെ ലോകം എന്ന വാലറ്റം ഇല്ലാതെ വന്നകുറിപ്പുകളില്‍ വായനക്കാരുടെ പ്രതികരണം വായിച്ചാല്‍ ഉപ്പായ്ക്ക് പൊന്നു മോളോട് കുശുമ്പ് തോന്നിയാല്‍ പോലും കുറ്റം പറയാനാവില്ല.

മുന്‍പുപറഞ്ഞ ഇരുപത്തിയാറാം കുറിപ്പിലെ പാച്ചുവിന്റെ ലോകം ഇങ്ങനെ:

ഡ്രസ്സില്‍ ഒരല്പം വെള്ളമായാല്‍ ആ ഡ്രസ്സ് എത്രയും പെട്ടെന്ന് മാറ്റിയെങ്കിലെ പാച്ചുവിന് സമാധാനമാവൂ.
രാത്രി ഭക്ഷണം കഴിഞ്ഞ് കൈ കഴുകി വന്നപ്പോഴും പാച്ചുവിന്‍റെ ആവശ്യം അത് തന്നെയായിരുന്നു...
‘ഉമ്മാ പാച്ചൂന് ഡ്രസ്സ് മാറ്റി ത്താ...’
‘മോളെ അതിനിതിലെവിടെ വെള്ളം...’ ഞാനിടപ്പെട്ടു.
‘ഇതാപ്പാ... വെള്ളം...’ പാച്ചു നനഞ്ഞ ഭാഗം കാണിച്ചു തന്നു.
‘എവിടെ ഉപ്പാക്ക് കാണാനില്ല... ഇത് നനഞ്ഞിട്ടൊന്നുമില്ല...’ ചെറിയൊരു നനവ്, ഞാനത് കാണാത്തത് പോലെ തള്ളി വിട്ടു.
പാച്ചു പെട്ടെന്ന് അപ്പുറത്തേക്ക് ഓടിപ്പോയി...
തിരിച്ച് വന്നത് എന്‍റെ കണ്ണടയും കൊണ്ടായിരുന്നു... അതെന്‍റെ മുഖത്ത് വെച്ച് തന്ന് പാച്ചു പറഞ്ഞു...
‘നോക്ക്പ്പാ... വെള്ളം...’
ഞാന്‍ പെട്ടെന്ന് തന്നെ വെള്ളമുണ്ടെന്ന് സമ്മതിച്ചു...
അല്ലെങ്കിലൊരു പക്ഷെ ‘ഉപ്പാ ഈ കണ്ണട മാറ്റ്...’ എന്നുകൂടെ പാച്ചു പറഞ്ഞാലോ!


അഗ്രുവിന്റെയും പാച്ചുവിന്റെയും ലോകം ഇവിടെ വായിക്കുക.

Saturday, December 29, 2007

2007-ലെ പൂക്കള്‍ - മിന്നൂസും ഹാനയും പിന്നെ...

ബ്ലോഗ് എന്ന മാധ്യമത്തിന്റെ അനിതരസാധാരണമായ സാധ്യതകളില്‍ ഒന്ന് മുഖ്യധാരയില്‍ എളുപ്പത്തില്‍ എഴുത്തിനു വഴങ്ങാത്തതു പലതും ഇവിടെ എഴുത്തിനുവിഷയം ആകും എന്നതാണ് എന്ന് തോന്നിയിട്ടുണ്ട്. കൊച്ചുകൊച്ചു കുടുംബവിശേഷങ്ങള്‍ (അമ്മയുടെ അസുഖത്തെപ്പറ്റിയും അച്ഛന്റെ സ്നേഹത്തെപ്പറ്റിയും ഒക്കെ കുട്ടികള്‍ എഴുതുന്ന ബ്ലോഗുകള്‍ കണ്ടു)എളുപ്പത്തില്‍ ഉള്ള പാചകക്കുറിപ്പുകള്‍ (സൂര്യഗായത്രി ഇഞ്ചിമാങ്ങ മോഡല്‍ അല്ല - അതൊക്കെ മുഖ്യധാരയിലും വരും: ഉണ്ടാപ്രി മോഡല്‍)ചമ്മലുകള്‍ അങ്ങനെ പലതും ഇവിടെ വിഷയമാവുന്നു.

ബ്ലോഗിലെ ആദ്യ സന്ദര്‍ശനത്തിനു ശേഷം വീണ്ടും മടങ്ങിവരാന്‍ എന്നെ പ്രേരിപ്പിച്ച ബ്ലോഗ് ആയിരുന്നു കുട്ട്യേടത്തി ഹാനമോളെക്കുറിച്ച് എഴുതുന്ന വിശേഷങ്ങള്‍. കുറച്ചു കുറിപ്പുകളേ ഉള്ളെങ്കിലും റ്റെന്‍ഷന്‍ ഒക്കെ തോന്നുന്ന സമയങ്ങളില്‍ ഞാന്‍ വീണ്ടും വീണ്ടും ഹാനമോളുടെ വിശേഷങ്ങള്‍ വായിച്ചു. ഒരമ്മക്ക് അവരുടെ കുഞ്ഞിനെക്ക്കുറിച്ച് എഴുതാനാവുന്നതിനെക്കാള്‍ മഹനീയമായ വാക്കുകള്‍ ഒരു സാഹിത്യത്തിലും ഉണ്ടാവില്ല എന്ന് തോന്നി.

പിന്നീടാണ് സുര്യോദയം എന്ന ബ്ലോഗര്‍ മകള്‍ മിന്നൂസിന്റെ വികൃതികളെപ്പറ്റി എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. ചിത്രങ്ങള്‍ പോലെ മുന്നില്‍ തെളിയുന്ന കുഞ്ഞുകുഞ്ഞു കുസൃതികള്‍: അവ പ്രഗത്ഭനായ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ വര പോലെ നമ്മുടെ അറിവുകളെയും അഹങ്കാരങ്ങളെയും പരിഹസിക്കുന്നു.

ഉദാഹരണത്തിന് (ഉദാഹരണം മാത്രം) വീണ്ടും ചില ചോദ്യങ്ങള്‍ എന്ന പോസ്റ്റ് കാണൂ:

സന്ധ്യാസമയത്ത്‌ ആകാശത്ത്‌ നോക്കിക്കൊണ്ട്‌ മിന്നുവിന്റെ ഒരു ചോദ്യം..

"ആകാശത്തിന്റെ അമ്മയെവിടെ?"

"ആകാശത്തിന്റേ???..." എന്നൊരു അതിശയോക്തികലര്‍ന്ന് ഒരു മറുചോദ്യം ചോദിച്ച്‌ ഞാന്‍ നിശബ്ദനായി.

ഉടനെ അടുത്ത ചോദ്യം.. "അമ്പിളിമാമന്റെ ഒരു കശണം പൊട്ടിപ്പോയോ?? ആ കശണം എവിടെ??"


ഹാനമോള്‍
ചോദിച്ചു ചോദിച്ചു പോകുന്നത് ഇങ്ങനെ


" മോളേ.. ബെഡ്റൂമിള്‍ പോയി നമ്മടെ ഹാരിമോന്റെ ഒരുടുപ്പിങ്ങെടുത്തോണ്ടു വന്നേ .."

" ബെഡ്റൂം ??? വാട്ടീസേ ബെട്റൂം " ? (ബെഡ്‌റൂമെന്നാദ്യമായി കേട്ട മാതിരി )..

" ബെഡ് ഇട്ടിരിക്കണ റൂം അല്ലേടി കള്ളിപ്പെണ്ണേ ബെട്റൂം " ?

" വാട്ടീസേ ബെഡ് "?

" ബെഡ്.......മ്മ്ഹ്. നമ്മളു സ്ലീപ് ചെയ്യണതെവിടെയാ.. അതല്ലേ ബെഡ് "

" വാട്ടീസ് സ്ലീപ് " ?

" സ്ലീപ്പെന്നു പറഞ്ഞാല്‍... നമ്മളു കണ്ണൊക്കെ അടച്ചു റെസ്റ്റ് ചെയ്യുന്നതല്ലേ സ്ലീപ് ?

" റെസ്റ്റ്..? വാട്ട് യൂ റ്റോക്കിങ്ങ് എബൗട്ട് " ?


ബ്ലോഗ് കവികള്‍ എല്ലാം കൂടി കുത്തിവയ്ക്കുന്ന ദുരന്തബോധം അധികമാവുന്നു എന്ന് തോന്നുമ്പോള്‍ ഈ കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ... ലോകത്ത് ഒരുപാട് പ്രകാശം ബാക്കിയുണ്ടെന്ന് മനസ്സിലാവും.

അതിലും ശരിയായില്ലെങ്കില്‍ ബഹുവ്രീഹിയുടെ അമ്മുക്കുട്ടി പാടിയ ഈ പാട്ടു കേള്‍ക്കൂ. ഇനിയും നിങ്ങള്‍ക്ക് ഉത്സാഹം വരുന്നില്ലെങ്കില്‍ sorry, I don't have much hope about you!!

Wednesday, December 26, 2007

2007-ലെ പൂ‍ക്കള്‍ - എണ്ണയെയും പിണ്ണാക്കിനെയും പറ്റി ലാപുട പറയുന്നത്

നോട്ടത്തിന്റെ ആഴവും വരികളിലെ ദര്‍ശനസാന്ദ്രതയുമാണ് ലാപുടയെ വേറിട്ടൊരു കവി ആക്കുന്നത്. 25-ഓളം കവിതകള്‍ ഈ വര്‍ഷം ബ്ലോഗിനു നല്‍കിയ ഈ കവിയുടെ ഒരു കവിത മാത്രമായി തെരഞ്ഞെടുക്കുക പ്രയാസമുള്ള കാര്യമാണ്. ദ്വന്ദങ്ങളുടെ വഴുക്കലില്‍ പ്രപഞ്ചത്തിന്റെ അമ്പരപ്പിക്കുന്ന അര്‍ത്ഥങ്ങള്‍ തിരയുന്ന വഴുക്ക്; ജീവിതത്തില്‍ നിന്ന് കവിതയിലേക്ക് യാത്രയാകുന്ന വാക്കിന്റെ ഉള്ളുചികയുന്ന വിരുന്ന്; മൃഗകാമനകളെ ശിക്ഷണത്തിലും കരുതലിലും ഒതുക്കിനിറുത്താന്‍ ജാഗ്രതകൊള്ളുന്ന മൃഗശാല ഇവയില്‍ നിന്നൊക്കെയാണ് തെരഞ്ഞെടുപ്പ്.

എങ്കിലും എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു എന്ന രചന സൂക്ഷ്മമായ രാഷ്ട്രീയം കൊണ്ടും ജീവിതത്തിന്റെ മറ്റുതലങ്ങളിലേക്ക് തുറക്കുന്ന അര്‍ത്ഥങ്ങളുടെ ആയിരം വാതില്‍ കൊണ്ടും പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. (കവിതയിലെ ഏറ്റവും പ്രകടമായ രാഷ്ട്രീയത്തിനു വിരുദ്ധദിശയിലേക്ക് കമന്റുകള്‍ മിക്കതും പോയതിന്റെ കാരണവും ഈ വാതിലുകള്‍ തന്നെ ആവണം)

ജീവിതത്തിന്റ്റെ തിളങ്ങുന്ന വശത്തൊക്കെ കുഴഞ്ഞുനില്‍ക്കൂന്ന എണ്ണയെക്കുറിച്ച് ഒതുക്കത്തില്‍ ഊറ്റം കൊണ്ടിട്ട് തന്റെവഴിയില്‍ ആത്മാംശം തിരയുന്ന വായനക്കാരനെ പുറംകൈ കൊണ്ടുതല്ലുകയാണ് പിണ്ണാക്ക്.

ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.


ഉള്ളു മറ്റെന്തിനോ/മറ്റാര്‍ക്കോ വേണ്ടി നല്‍കുന്നതാണ് സ്നേഹം; അതു തന്നെയാണ് വിപ്ലവം. അപ്പോള്‍ ബലിയുടെ പഴംകഥകള്‍ ആത്മരതിക്കുള്ള അടഞ്ഞ അറകള്‍ ആകുന്നതെങ്ങനെയോ...


പിണ്ണാക്കിനു പറയാനുള്ളത് ഇവിടെ വായിക്കുക

Tuesday, December 25, 2007

2007-ലെ പൂ‍ക്കള്‍ - വിഷ്ണുപ്രസാദിന്റെ ‘ശൂലം’ എന്ന കവിത

ചില രചനകള്‍ ചിലനേരത്ത് സംഭവിച്ചുപോകുന്നതാവണം. പക്ഷേ മായികമായ എന്തോ ഒന്ന് അവയെ കാലത്തിന്റെ വലക്കെട്ടിനപ്പുറത്തേക്ക് എടുത്തെറിയും. കാലത്തിനും ദേശത്തിനും ഒരുപക്ഷേ ഭാഷക്കുമപ്പുറം അവ മനുഷ്യനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കും.

കവി വിഷ്ണുപ്രസാദിന്റെ ശൂലം എന്ന കവിത സവിശേഷമാ‍യ ഒരു രാഷ്ട്രീയപശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണെന്ന് വ്യക്തം.

ഒരു ശൂലം ചിരിച്ചു തുടങ്ങി.
ഒരു പാലത്തെ ഓര്‍ത്താണത്രേ
അതിന്റെ ചിരി...


ദൈവത്തിന്റെ പാലം രക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ് എന്ന നിരീക്ഷണത്തിലൂടെ ശൂലത്തിന്റെ ഈ ചിരിയെ കവി കുറെക്കൂടി വിശാലമായ കാന്‍‌വാസില്‍ എത്തിക്കുന്നു

ദൈവമേ,
ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.
നിന്റെ പാലത്തിനെ
രക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലും
ഞങ്ങളാലാവുന്നത് ഞങ്ങള്‍
ചെയ്യുന്നു...


പാലമുറയ്ക്കാന്‍ മനുഷ്യക്കുരുതികൊടുക്കുക എന്ന പുരാതനവും ദേശാതീതവുമായ ആചാരത്തിലൂടെ ശൂലത്തിന്റെ വക്രിച്ച ചിരി എല്ലാ ഊടുവരമ്പുകളിലൂടെയും കുരുതിക്കുള്ള ഉടല്‍ തിരഞ്ഞുവരുന്നു..

പിന്നെ പുതിയപാലങ്ങള്‍ ഉണ്ടാവുകയും...

രാഷ്ട്രീയ ജാഗ്രത എങ്ങനെ കാലാതീതവര്‍ത്തിയായ കലയായി മാറുന്നു എന്നതിനു പാഠമാണീ കവിത. 2007-ല്‍ ബ്ലോഗ് കണ്ട ഏറ്റവും ശക്തമായ രചനകളിലൊന്ന് ഇവിടെ വായിക്കുക

Monday, December 24, 2007

2007-ലെ പൂ‍ക്കള്‍ - സിജിയുടെ ഇര എന്ന കഥ

എഴുതാ‍നെടുക്കുന്ന വിഷയങ്ങളുടെ സൂക്ഷ്മവശങ്ങളിലേക്ക് സിജി കയറിപ്പോകുന്ന രീതി അതീവ സുന്ദരമാണ്. ആധുനികതയുടെ ജാടകള്‍ ഇല്ലാത്ത കറതീര്‍ന്ന കഥന വൈഭവമാണീ എഴുത്തുകാരിയുടെ കൈമുതല്‍.

അരക്ഷിതത്വം നമ്മുടെ ജീവിതത്തിന്റ്റെ മുഖമുദ്രയാവുകയാണ്. ഈ അരക്ഷിതാവസ്ഥയുടെ ആ‍ക്കം കുട്ടുന്നതില്‍ ഒരു പ്രധാനപങ്കു വഹിച്ച ഘടകം ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങളുടെ കച്ചവടവല്‍ക്കരണമാണ്. ജനജീവിതത്തിന്റെ കാവല്‍നായ്ക്കള്‍ക്കിടയിലാണോ അതോ ഇരക്കുമീതെ താഴ്ന്നുപറക്കുന്ന കഴുകന്മാരുടെ ഇടയിലാണോ മാധ്യമങ്ങളുടെ സ്ഥാനം എന്ന് അര്‍ത്ഥഗര്‍ഭമായ മൌനത്തിലൂടെ ചോദിക്കുന്നു ഈ കഥാകാരി ഇര എന്ന കഥയില്‍.

വാരികയുടെ ഓഫീസിലെത്തിയപ്പോള്‍ത്തന്നെ തങ്കമ്മയെകണ്ടു,ഫയലില്‍ കുറെ കടലാസുമായി എതിരേ നടന്നു വരുന്നു.
'എന്താ സുനി ഇന്നലെ പോയ കേസെന്തായി'.?
അവള്‍ ഒന്നു ചിരിക്കുക മാത്രം ചൈയ്തു.
'പെങ്കൊച്ചിനു വയറ്റിലുണ്ടായിരുന്നോ'?
അവള്‍ ഒന്നും മിണ്ടിയില്ല.
'പെങ്കൊച്ചുങ്ങള്‍ക്കൊക്കെ ആത്മഹത്യ ഒരു ഫാഷനല്ലെ. സുനിയെഴുതുന്ന ലേഖനത്തിലേക്ക്‌ മാറ്ററിനൊരു പഞ്ഞോമുണ്ടാകില്ല'


ഏറെ പുതുമകള്‍ ഇല്ലാത്ത ഒരു വിഷയം അസാധാരണമായ കയ്യൊതുക്കത്തോടെ ഹൃദയസ്പര്‍ശിയായി കൈകാര്യം ചെയ്തിരിക്കുന്ന ഈ കഥയുടെ പൂര്‍ണരൂപം ഇവിടെ

Sunday, December 23, 2007

2007-ലെ പൂ‍ക്കള്‍ - രാജീവ് ചേലനാട്ടും സഹയാത്രികയും

മികച്ച സാമൂഹികപ്രതിബദ്ധത ഉള്ള ബ്ലോഗര്‍ എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ഒരുപിടി പേരുകള്‍ ഉണ്ട്. അതില്‍ ഒരിക്കലും പിന്നിലാവില്ല ശ്രീ. രാജീവ് ചേലനാട്ട്.

ഈ ഒരു വിഭാഗത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ ശ്രീ രാജീവിനെ ഓര്‍ക്കാന്‍ മറ്റൊരുകാരണം കൂടി ഉണ്ട്. ശ്രീ.റാം മോഹന്‍ പാലിയത്ത് ഒരിക്കല്‍ പരാതിപ്പെട്ടതോര്‍ക്കുന്നു മലയാളം ബ്ലോഗ് ആത്മാലാപമായി ചുരുങ്ങുന്നു എന്ന്. മലയാളിയുടെ പ്രാദേശികവും പ്രവാസജീവിതപരവുമായ ‘സ്വന്തം’ വിഷയങ്ങളല്ലാതെ വിശാലമായ ലോകത്തേക്കുതുറക്കുന്ന ഒരു വാതായനമാവാന്‍ മലയാളം ബ്ലോഗിംഗിനു കഴിയുന്നില്ല എന്നായിരുന്നു ആ വിമര്‍ശനത്തിന്റെ പൊരുള്‍. ഈ വിമര്‍ശനത്തിനുവഴങ്ങാത്ത അപൂര്‍വം ബ്ലോഗുകളില്‍ ഒന്നാണ് ശ്രീ ചേലനാട്ടിന്റേത്.

മറ്റൊരു സവിശേഷത കൂടി ഉണ്ട് ഈ ബ്ലോഗിന്. മറ്റുഭാഷകളില്‍ ബ്ലോഗിലോ പത്രങ്ങളിലോ‍ പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയമായ കുറെയേറെ ലേഖനങ്ങളുടെ പരിഭാഷയാണ് ശ്രീ.രാജീവ് മലയാളത്തിലേക്ക് സമീപകാലത്ത് കൊണ്ടുവന്നിട്ടുള്ളത്. അമേരിക്കന്‍ സാമ്രാജ്യത്വം, നന്ദിഗ്രാം പ്രശ്നം, അഭയാര്‍ത്ഥികളുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍ ഇങ്ങനെ നിരവധിവിഷയങ്ങളില്‍ ഈടുറ്റ നിരീക്ഷണങ്ങള്‍ പ്രഗല്‍ഭ എഴുത്തുകാരുടേതായി ഈ ബ്ലോഗില്‍ വന്നിട്ടുണ്ട്.

ഈ പരിഭാഷകളുടെ കൂട്ടത്തില്‍ യുദ്ധക്കെടുതികളില്‍ നീറുന്ന ബാഗ്ദാദില്‍ നിന്ന് സിറിയയിലേക്ക് പലായനം ചെയ്യേണ്ടിവന്ന അജ്ഞാതയായൊരു പെണ്‍കുട്ടി അവളുടെ ബ്ലോഗില്‍ എഴുതിയ അനുഭവക്കുറിപ്പ് ഹൃദയസ്പര്‍ശിയായി.


അതിര്‍ത്തി കടന്നതിനു ശേഷമുള്ള ആദ്യനിമിഷങ്ങളില്‍ വല്ലാത്തൊരു ശ്വാസംമുട്ടലായിരുന്നു. ആശ്വാസവും, ദു:ഖവും ഒരുപോലെ ഞങ്ങളെ പൊതിഞ്ഞു. എങ്ങിനെയാണ്‌, ഇത്ര കുറച്ചു കിലോമീറ്ററുകളും, ഏതാണ്ട്‌ ഇരുപതുമിനുട്ട്‌ ദൂരം വരുന്ന യാത്രയും, മരണത്തെയും ജീവിതത്തെയും ഈ മട്ടില്‍ വേര്‍തിരിക്കുന്നത്‌?

ആര്‍ക്കും കാണാനോ സ്പര്‍ശിക്കാനോ സാധിക്കാത്ത ഈ അതിരുകള്‍ എങ്ങിനെയാണ്‌ കാര്‍ ബോംബുകള്‍ക്കും, ആത്മഹത്യാ സ്ക്വാഡുകള്‍ക്കും, ഒളിപ്പോരാളികള്‍ക്കും..പിന്നെ ശാന്തിക്കും, സുരക്ഷിതത്വത്തിനും ഇടയില്‍ ഇങ്ങിനെ നില്‍ക്കുന്നത്‌. ഇപ്പോഴും എനിക്കത്‌ വിശ്വസിക്കാനേ സാധിക്കുന്നില്ല. ഇവിടെയിരുന്ന് ഇതെഴുതുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു, എന്തുകൊണ്ടാണ്‌ സ്ഫോടനങ്ങള്‍ കേള്‍ക്കാന്‍ എനിക്ക്‌ സാധിക്കാത്തതെന്ന്.

വിമാനങ്ങള്‍ തലക്കുമീതെ വായുവേഗത്തില്‍ പറക്കുമ്പോള്‍ എന്തുകൊണ്ടാണ്‌ ജനല്‍ചില്ലകള്‍ പ്രകമ്പനം കൊള്ളാത്തത്‌? ആയുധധാരികളായ ആളുകള്‍ വാതില്‍ തകര്‍ത്ത്‌ വീട്ടിലേക്കും, ഞങ്ങളുടെ ജീവിതത്തിലേക്കും ഏതുനിമിഷവും വന്നേക്കുമെന്ന ആശങ്കയെ എന്നില്‍നിന്ന് അകറ്റാന്‍ ഞാന്‍ ഇപ്പോഴും ശ്രമിക്കുന്നു. റോഡ്‌ തടസ്സങ്ങളും, ഹമ്മറുകളും, മുഖ്‌താദയുടെ ചിത്രങ്ങളും, മറ്റും ഇല്ലാത്ത തെരുവുകള്‍ കാണാന്‍ എന്റെ കണ്ണുകളെ ഞാന്‍ പരിശീലിപ്പിക്കുന്നു.

എങ്ങിനെയാണ്‌ അവയൊക്കെ കേവലമൊരു ഹ്രസ്വമായ കാര്‍ യാത്രയുടെ അപ്പുറത്തായിതീര്‍ന്നത്‌?


ബൂലോഗത്തിലെ ഒരു സഹയാത്രിക വീടൊഴിഞ്ഞുപോകുന്നു എന്ന ആദ്യലേഖനവും ഇതിന്റെ തുടര്‍ച്ചയായ അതിരുകളില്ലാത്ത ബ്ലോഗര്‍മാര്‍ എന്ന ലേഖനവും നിങ്ങളുടെ ശ്രദ്ധക്കും പുനര്‍വായനക്കുമായി സമര്‍പ്പിക്കുന്നു.

Saturday, December 22, 2007

2007-ലെ പൂ‍ക്കള്‍ - സിമിയുടെ കടല്‍ എന്ന കഥ

സ്വന്തം സുഹൃത്തിനെക്കുറിച്ച് ഇത്തരം ഒരു കുറിപ്പിടുന്നതിന്റെ ചെറിയൊരു ശങ്കയോടെയും എന്നാല്‍ സന്തോഷത്തോടെയുമാണ് ഇതെഴുതുന്നത്.

കുറ്റബോധം, പൂതന, തുടങ്ങിയ കഥകളിലൂടെയും പൂത്തുമ്പി, സൂപ്പ് തുടങ്ങിയ കുറുംകഥകളിലൂടെയും ബൂലോകകഥാരംഗം സജീവമാക്കി നിലനിര്‍ത്തിയ ഈ കഥാകാരനെ ഇത്തരം ഒരു പരമ്പരയില്‍ നിന്ന് ഇതെഴുതുന്ന ആളിന്റെ സുഹൃത്തായതുകൊണ്ടുമാത്രം ഒഴിവാക്കാനാവില്ല എന്നാണെന്റെ ബോധ്യം.

സിമിയുടെ കഥാകഥനത്തില്‍ തന്നെ വഴിത്തിരിവായ കഥ എന്ന് ഞാന്‍ വിലയിരുത്തുന്ന രചന കടല്‍ ആണ്.

യാഥാര്‍‌ത്ഥ്യത്തിനും ഫാന്റസിക്കും ഇടയിലുള്ള ജീവിതത്തിന്റെ മായികഭൂമിയിലേക്ക് പലതവണ നമ്മെ കൊണ്ടുപോയിട്ടുണ്ട് സിമി എന്ന മാന്ത്രികന്‍. അത്തരം കഥകളില്‍ ആദ്യത്തേതാണ് ഈ രചന.പ്രണയം അതിന്റെ സകലവന്യതയോടും കൂടി പ്രകൃതിഭാവമായി മാറുന്ന ഈ കഥാഭാഗം നോക്കൂ.


കടലിന്റെ ഇരമ്പം കനത്തുവന്നു. വേലിയേറ്റത്തില്‍ കടലിന്റെ തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചു. പൊട്ടിയ തറയില്‍ക്കിടന്നു കുലുങ്ങിയ വള്ളിക്കട്ടിലിന്റെ അടക്കിപ്പിടിച്ച ഞരക്കങ്ങള്‍ കടലിന്റെ പ്രഛണ്ഡമായ ഇരമ്പത്തില്‍ കേള്‍ക്കാതെയായി. അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികളില്‍ തണുത്ത കടല്‍ക്കാറ്റേറ്റ് ഉപ്പുകനത്തു. ഒരു വലിയ തിര ആകാശം മുട്ടെ പൊങ്ങി കരയിലേക്ക് അടിച്ചുകയറി. തിര പതഞ്ഞുപിന്‍‌വാങ്ങിയപ്പോള്‍ കടല്‍ക്കരയില്‍ മഴപോലെ മത്സ്യങ്ങള്‍ പെയ്തു. ആ‍കാശത്തുനിന്നും വലിയ ശബ്ദത്തില്‍ ഇടിവെട്ടി. മേഘങ്ങള്‍ പിളര്‍ന്ന് അണപൊട്ടിയപോലെ മഴ താഴേയ്ക്കുവീണു. ഞരക്കത്തിന്റെ ആക്കത്തില്‍ കട്ടില്‍ക്കാല്‍ തകര്‍ന്ന് അവളും അവനും നിലത്തേയ്ക്കുവീണു. കെട്ടിമറിഞ്ഞ് ഉന്മാദത്തോടെ മേരി അവന്റെ കവിളും ചുണ്ടും കടിച്ചുമുറിച്ചു. അവളുടെ കയ്യിറുക്കങ്ങളില്‍ കിടന്ന് അവന്റെ വാരിയെല്ലുകള്‍ നുറുങ്ങി. ശ്വാസത്തിന്റെ ഗതിവേഗം കനത്തു. പിടയ്ക്കുന്ന കാലുകളിലേതോ തട്ടി മണ്ണെണ്ണവിളക്ക് നിലത്തുവീണുപൊട്ടി, മണ്ണെണ്ണ നിലത്തുപടര്‍ന്ന് ഒരു വട്ടത്തില്‍ നിന്നു കത്തി, ഒന്ന് ആളിയിട്ട് അണഞ്ഞുപോയി. അവന്റെ മുതുകത്ത് അവളുടെ നഖങ്ങള്‍ നീറുന്ന ചുവന്നവരകള്‍ നീളത്തില്‍ വരച്ചു. മഴ കൂട്ടത്തോടെ ഓലമേഞ്ഞ വീടുകള്‍ക്കുമുകളില്‍ കല്ലുപെറുക്കിയിട്ടു. കടല്‍ ഉഗ്രവാശിയോടെ കരയിലേക്ക് അടിച്ചുകയറി, നിരത്തിയിട്ടിരുന്ന കൂരന്‍ വള്ളങ്ങളെ ലാഘവത്തോടെ നക്കിയെടുത്ത്, ഒന്നുചവച്ച്, വള്ളങ്ങളുടെ തകര്‍ന്ന എല്ലിന്‍‌കൂടുകളെ കരയിലേക്കുതുപ്പി. മേരിയുടെ തടിച്ച ചുണ്ടുകള്‍ക്കുള്ളില്‍ ചാള്‍സിന്റെ ചുണ്ടുകള്‍ മൌനം പൂണ്ടു. അവളുടെ ആവേശാഹ്ലാദങ്ങളില്‍ സപ്തനാഡികളും തളര്‍ന്ന് നനഞ്ഞുവിടര്‍ന്ന മുടിയ്ക്കും വള്ളിപോലെ പടര്‍ന്ന കൈകള്‍ക്കും ഉയര്‍ന്നുതാണ ശരീരത്തിനുമുള്ളില്‍ ചാള്‍സ് തളര്‍ന്നുകിടന്നു.....


പ്രണയത്തിന്റെ മുന്നില്‍ നിസ്സഹായരാകുന്ന മനുഷ്യമനസ്സുകളുടെ വിഭ്രമങ്ങള്‍ മായക്കടലായിരമ്പുന്നത് ഇവിടെ.

Friday, December 21, 2007

2007-ലെ പൂ‍ക്കള്‍- പ്രണയത്തിന്റെ തെമ്മാടിക്കുഴിയില്‍ നിന്ന്: ദേവസേനയുടെ കവിത

പ്രണയത്തിന്റെ തെമ്മാടിക്കുഴിയില്‍ നിന്ന് എന്നത് ഒരുപക്ഷേ ദേവസേനയുടെ കവിതകളുടെ മുഴുവന്‍ ഒതുക്കമുള്ള ആമുഖമായേക്കും. തിരസ്കൃതമോ അപ്രാപ്യമോ ആയ പ്രണയത്തിന്റെ മൃതബിന്ദുവില്‍ നിന്നു കവിത ചുറ്റിത്തിരിയുന്നതുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത് എന്നുമാത്രം. കാല്പനികതയുടെ പട്ടില്‍ പൊതിഞ്ഞുനിറുത്തിയ പ്രണയസങ്കല്‍പ്പങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ ശരീരബോധം വായനയിലെ യാഥാസ്ഥിതികരെ അലോസരപ്പെടുത്തിക്കൊണ്ട് കവിതയുടെ മഴനനഞ്ഞ് നില്‍ക്കുന്നുണ്ട് ഈ കവിയുടെ വരികളില്‍.

വരികളില്‍ നിറയുന്ന വിക്ഷോഭമാകട്ടെ എഴുത്തിനുവേണ്ടി അണിയുന്ന പുറം‌പൂച്ചല്ല എന്ന് അടുത്തറിയുന്ന ഒരു സഹയാത്രികന്റെ സാക്ഷ്യം

പ്രണയിനിയും വധുവും കൂടുംബിനിയും അമ്മയും ഒക്കെയായി സ്ത്രീത്വത്തിന്റെ ആത്മാവിനെ വചനം ധരിപ്പിക്കുന്ന ഈ കവിയുടെ മിനുസം വന്ന്‍ മൂര്‍ച്ചപോയിട്ടില്ലാത്ത വരികളുടെ അപ്രതിരോധ്യമായ ശക്തികാണുക:

എപ്പോഴെങ്കിലും
അവന്റെ കിടപ്പറയിലേക്ക്‌
ഒളിഞ്ഞു നോക്കണമെന്ന ത്വരയുണ്ടായി
എങ്ങനെയാണവളെ ചുംബിക്കുന്നത്‌
എങ്ങനെയാണവര്‍ ഇണ ചേരുന്നത്‌

എത്രയായാലും,
വട്ടച്ചീപ്പുകൊണ്ടെന്റെ മുടിയീരിത്തന്നയത്ര,
കാല്‍വിരലിലെ ഞൊട്ടയിട്ടുതന്നയത്ര,
ആത്മാര്‍ത്ഥത വരില്ല അതൊന്നിനും, തീര്‍ച്ച!!


തണുത്ത ദാമ്പത്യത്തിന്റെ ജലപാതത്തിനു താഴെ കലഹവും കോലാഹലവും ജ്വരബാധയുമായി വെളിപ്പെടുന്ന പ്രണയത്തിന്റെ തീവ്രഭാവങ്ങള്‍ ഇവിടെ വായിക്കുക

Thursday, December 20, 2007

2007-ലെ പൂ‍ക്കള്‍ - കഥയുടെയും ഭാഷയുടെയും പരിണാമം -- നമതു വാഴ്വും കാലം

സാഹിത്യത്തെക്കുറിച്ച് ഗൌരവമുള്ള നിരീക്ഷണങ്ങള്‍ ബ്ലോഗില്‍ അപൂര്‍വതയാണ്. കവിതയുടെ സൌന്ദര്യശാസ്ത്രത്തെക്കൂറിച്ചൊക്കെ ഉള്ളചര്‍ച്ചകള്‍ വൃത്തത്തെയും ഭാഷാശുദ്ധിയെയും സംബന്ധിച്ച ഒബ്സെഷനുകള്‍ക്കപ്പുറം വളരാന്‍ അനുവദിച്ചിട്ടില്ല പാരാമ്പര്യവാദികളും പുരോഗമനവാദികളും (പ്രാദേശിക പരിമിതികളില്‍ നിന്ന് ഏറെയൊന്നും രക്ഷപെടാന്‍ ആകാത്ത പ്രിന്റഡ് മീഡിയപോലും ദശാബ്ദങ്ങള്‍ മുന്‍പ് ചവച്ചുതുപ്പിയതുതന്നെ ആവര്‍ത്തിക്കുകയാണ് ഗോളാന്തരമലയാണ്മയുടെ പതാകവാഹകര്‍ ആകേണ്ട ബ്ലോഗിംഗ് സമൂഹം). കഥയെക്കുറിച്ച് ഗൌരവമുള്ള നിരീക്ഷണങ്ങള്‍ ചില കമന്റുകളില്‍ മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ. ജീവിതാനുഭവങ്ങള്‍ വെറുതെ കുറിക്കുന്നതിനുപോലും കഥ എന്ന് ലേബല്‍ ഒട്ടിക്കുന്നതാണ് ശീലമെന്നിരിക്കെ ചുരുക്കമായെങ്കിലും വരുന്ന നല്ല നിരീ‍ക്ഷണങ്ങള്‍ ബുദ്ധിജീവി ജാഡ എന്ന മുന്‍‌വിധിയില്‍ അവഗണിക്കപ്പെടുന്നു.


ഈ സാഹചര്യത്തിലാണ് വളരെ ഹൃസ്വമാണെങ്കിലും -- ഒരുപക്ഷേ വിഷയത്തിന്റെ വലിപ്പം വച്ചുനോക്കുമ്പോള്‍ അപര്യാപ്തതക്കടുത്തുവരുന്ന വിധം ഹൃസ്വം -- ലളിതവും കഥപോലെ ഹൃദ്യവുമായ ശൈലിയില്‍ എഴുതപ്പെട്ട കഥയുടെയും ഭാഷയുടെയും പരിണാമം( ഭാഗം 1; ഭാഗം 2; ഭാഗം 3 : മൂന്നു ഭാഗങ്ങളും ചേര്‍ന്നാലും ഒരു ആവറേജ് ബ്ലോഗ്പോസ്റ്റിനെക്കാള്‍ അധികം ദൈര്‍ഘ്യം ഇല്ല)എന്ന ലേഖനം ശ്രദ്ധേയമാകുന്നത്. കഥയും കാലവും തമ്മിലുള്ളപാരസ്പര്യം ആണ് പ്രതിപാദ്യം.

നമ്മുടെ കാലത്തിന്റെ സവിശേഷതകളിലേക്ക് ലക്ഷ്യഭേദിയായ സൂക്ഷ്മനിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണ് നമതു വാഴ്വും കാലം എന്ന ബ്ലോഗ്. അവിടെ നിന്ന് ഈ ലേഖനം തന്നെ തെരഞ്ഞെടുക്കുന്നത് ഈ വിഷയത്തിലുള്ള നിരീക്ഷണങ്ങള്‍ ബ്ലോഗില്‍ അപൂര്‍വതയാണെന്ന കാരണം കൊണ്ടുമാത്രമാണ്. ലേഖനത്തിന്റെ സൂക്ഷ്മതയും നിരീക്ഷണങ്ങളുടെ സം‌വാദസാധ്യതയും അര്‍ഹിക്കുന്ന പ്രതികരണം ആ കുറിപ്പുകള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല.

“കഥ പാടിപ്പതിയുന്ന ഫോക് ലോറിന്‍റെ അല്ലെങ്കില്‍ നാടന്‍പാട്ടിന്‍റെയോ കേട്ടുകേള്‍വികളുടെയോ രൂപം വെടിഞ്ഞ് ഇംഗ്ലീഷ് ഭാഷാ സാഹിത്യ രൂപരേഖയ്ക്കനുസരിച്ച് നിയതമായ സാഹിത്യനിയമങ്ങള്‍ക്ക് വിഷയീഭവിക്കുന്നതിനു മുന്‍പും കഥയുടെ ഒരു സമ്പന്ന പൈതൃകം കൊണ്ട് നമ്മള്‍ ധന്യരായിരുന്നു. പിന്നീടെന്നോ സമാഹരിക്കപ്പെട്ട ഐതിഹ്യമാലയും വടക്കന്‍ പാട്ടുകളും മാപ്പിളശീലുകളും സമാഹരിക്കപ്പെടാതെ പോയ മറ്റനേകം നാടന്‍ ശീലുകളും ഈ പൈതൃകത്തിന്‍റെ സാക്ഷ്യമാണ്. നിയതമായ രൂപമില്ലാത്തതും സൃഷ്ടാവില്ലാത്തതും പറയുന്ന വ്യക്തിയുടെ മനോധര്‍മ്മത്തിനനുസരിച്ച് രൂപമാറ്റം സംഭവിക്കുന്നതുമായിരുന്ന അന്നത്തെ കഥയക്ക് ഇന്നത്തെ കഥയുമായുള്ള അന്തരത്തെ അതിന്‍റെ വികാസത്തിന്‍റെ കാലാനുസൃതമായ വിന്യാസത്തെ മലയാളകഥാ ചരിത്രമെന്ന് വിളിക്കാമെന്നു തോന്നുന്നു. ...”

എന്ന ആമുഖത്തോടെ ആരംഭിക്കുന്ന ഒന്നാം ഭാഗം ഇവിടെ വായിക്കുക.

Wednesday, December 19, 2007

2007-ലെ പൂ‍ക്കള്‍ - മരങ്കൊത്തി എന്ന കവിത

അനിലന്‍ എന്ന കവിക്ക് ബ്ലോഗില്‍ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല.
മരിച്ചവരുടെയും അല്ലാത്തവരുടെയും ഭാ‍ഷയില്‍ വിരഹനോവുകള്‍ കുറിക്കുകയും വെയിലുകൊണ്ട് ജനലില്‍ സൌമ്യമായി പീലിയുഴിയുന്ന ദൈവവുമായി പീലിത്തുമ്പിന്റെ സൌമ്യതയോടെ തന്നെ കലഹിക്കുകയും ശലഭജീവിതത്തില്‍ ജീവരഹസ്യത്തിന്റെ താക്കോല്‍ തിരയുകയും ചെയ്ത ഈ കവി ഈ വര്‍ഷം നമ്മെ ഏറ്റവും നോവിച്ചതും വിസ്മയിപ്പിച്ചതും മരങ്കൊത്തി എന്ന രാജശില്പത്തിലൂടെയാണ്**.

“പണിക്കു വരാത്തെതെന്തേ?
എന്റെ മാവിന്‍ പലകകള്‍
വെയിലേറ്റു വളയുന്നു
ഓലവാതില്‍ മാറ്റണം
ഉറക്കം വരുന്നില്ല രാത്രിയില്‍“


എന്ന് രാഘവന്റെ പെണ്ണ് പരിഭവിക്കുന്നതും

പനിമകളേ പനിമതീ
മധുരമുള്ള മരുന്ന്
വാങ്ങിവരാമച്ഛന്‍


എന്ന വാക്കിന്റെ കീറപ്പായില്‍ മകള്‍ തപംകൊണ്ടുകിടക്കുന്നതും മറക്കെ,

പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍


ഉയരുന്ന പൂരപ്പറമ്പില്‍, ഉത്സവമേളത്തിനും ഉന്മാദത്തിനുമിടയ്ക്ക്

‘മരങ്കൊത്തി’യുടെ ജീവിതം പണിതീരാത്ത ഉരുവായി വെളിപ്പെടുന്നത്
ഇവിടെ വായിക്കുക.



******************************

** ഇരിങ്ങലിന്റെ മരങ്കൊത്തി: ഒരു രാജശില്പം എന്ന കുറിപ്പ് വായിക്കുന്നവര്‍ അതിനു താഴെ കവിയും വായനക്കാ‍രും ചേര്‍ന്നു നടത്തിയ സംവാ‍ദം കൂടി വായിക്കാതെ പോകരുത്. പൂരംനാളില്‍ തൃശ്ശൂരൂപോയിട്ട് ശ്രീകോവിലില്‍ തൊഴുതുപോരുന്നതുപോലെ ആയിപ്പോകും. :)

Tuesday, December 18, 2007

2007-ലെ പൂ‍ക്കള്‍ - Contact എന്ന പോട്ടം.

വാത്സല്യം നിറഞ്ഞ ഒരു പോട്ടത്തെ ഞാന്‍ പൂങ്കുലയിലേയ്ക്കു ചേര്‍ക്കുന്നു. ഒരു പിതാവിന്റെ കൈകളില്‍ വാത്സല്യസ്പര്‍ശമായ് തുളുമ്പുന്ന ഈ നിഷ്കളങ്കസ്നേഹത്തിനെ, തങ്കക്കുടത്തിനെ അധികം വാക്കുകള്‍ കൊണ്ട് വിശദീകരിച്ചു ഭംഗികളയുന്നില്ല. ബ്ലോഗിലെ പോട്ടം പിടിക്കുന്ന അണ്ണന്റെ 2007-ലെ മനോഹരമാ‍യ പോട്ടം ഇവിടെ കാണുക.

2007-ലെ പൂക്കള്‍ - നക്ഷത്ര പെണ്‍കുട്ടിയുടെ വിലാപം

മലയാളം ബ്ലോഗിലെ പ്രമുഖ കഥാകാരന്മാരില്‍ ഒരാളാണ് ബാജി ഓടംവലി. ലളിതമായ ശൈലിയില്‍ എഴുതിയ, സാധാരണക്കാര്‍ക്കു മനസിലാവുന്ന കഥകളാണ് ബാജിയുടേത്. എന്നാല്‍ കഥകളെല്ലാം ഉന്നം തെറ്റാതെ വായനക്കാരന്റെ ഹൃദയത്തില്‍ തറയ്ക്കുകയും ചെയ്യുന്നു. ബാജിയുടെ നക്ഷത്രപ്പെണ്‍കുട്ടിയുടെ വിലാപം എന്ന കവിതയെയാണ് ഈ വര്‍ഷത്തെ പൂക്കളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

.....

തൂക്കുമരത്തിലേക്കു പോകുന്ന
നിന്നെ നോക്കി ഒരു നക്ഷത്രം പറയുന്നു
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍
ഞാന്‍ മറക്കാം... എല്ലാം മറക്കാം... ക്ഷമിക്കാം...

.....

കവിത പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

Monday, December 17, 2007

2007-ലെ പൂക്കള്‍ - ഇരട്ടക്കൊലപാതകം.

മലയാളം ബ്ലോഗിങ്ങിലെ കഥാസാഹിത്യ രചനകളില്‍ സജീവസാന്നിദ്ധ്യമാണ് പെരിങ്ങോടന്‍. അസാധാരണമായ വിഷയം കൊണ്ടും ശൈലീവ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ പെരിങ്ങോടന്റെ രചനയാണ് ഇരട്ടക്കൊലപാതകം എന്ന കഥ.

.....


ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്കു മരിച്ചു കിടന്നതാണ്. അതിന്റെ സഹതാപമുണ്ടോ നോക്കൂ... എന്തൊരു ഏകാന്തതയായിരുന്നു! നിനക്കൊന്നും മനസ്സിലാവില്ലെടോ

....

‘പൊക്കിളിന്ന് മോള്‌ലിക്ക് ഒരു നാലിഞ്ച് വര കീറിക്കോ. പട്ടികള്‍ക്ക് പട്ടിണിയാണ്.’

ഒരു ഞെരമ്പ് അവിടെയാണ് പൊടിച്ചത്. കരിഞ്ഞ് പോയെങ്കിലും ഒരു ഞരമ്പിപ്പോഴും അവിടെയാണ് തുടിക്കുന്നത്.

....

കഥ പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

Sunday, December 16, 2007

2007-ലെ പൂക്കള്‍ - സ്വപ്നശലഭം

മയൂര എഴുതിയ സ്വപ്നം പോലെ ഒരു കഥയാണ് സ്വപ്നശലഭം. അധികം വലിപ്പമില്ലാത്ത ഈ രചന വായിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും പെട്ടെന്ന് ഫാന്റസിയുടെ ലോകത്തിലേയ്ക്കു വഴുതിവീണ അനുഭവമാണ് വായനക്കാരനു.

.............

പുറത്തിറങ്ങിയതും കാറ്റതിശക്തമായി വീശാന്‍ തുടങ്ങി, നിലാവു കൂടിയത് പോലെ. റോഡിന്റെ രണ്ടരികിലുമായി നിന്ന മരങ്ങളില്‍ നിന്നും അടര്‍ന്നു വീണുകിടന്നയിലകള്‍ കാറ്റത്ത് അപ്പുപ്പന്താടി പോലെ പറന്നുയരുന്നു. പെട്ടെന്നവയ്ക്കെല്ലാം ചിറകുമുളച്ച് അനേകായിരം ചിത്രശലഭമായി പറന്നുയരാന്‍ തുടങ്ങി. ഒരേ നിറത്തില്‍, നീലയില്‍ കറുത്ത വരയുള്ളവ. ആകാശത്തവയെല്ലം ചേര്‍ന്ന് എന്തോ സന്ദേശം കോറിയിടുന്നത് പോലെ തോന്നി. എത്ര നോക്കിയിട്ടും പരിമിതമായ കാഴ്ചയില്‍ അതെന്തെന്നു മനസിലായില്ല.

............

സ്വപ്നശലഭം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

2007-ലെ പൂക്കള്‍ - വെള്ളെഴുത്തിന്റെ വനവും മൃഗശാലയും

രണ്ടാം ക്ലാസില്‍ പഠിച്ച മുതലയുടെയും കുരങ്ങന്റെയും കഥ അന്ന് കേട്ടുമറന്നു. എങ്കിലും തലച്ചോറിലെ ഏതോ ഞരമ്പുകളിലലിഞ്ഞ് ആ കഥയും ഉറങ്ങിക്കിടന്നു. ഇവിടെയിതാ, കഥയ്ക്കുള്ളിലെ കഥകള്‍ പറഞ്ഞ് വെള്ളെഴുത്ത് വായനക്കാരനെ ചിന്തിപ്പിക്കുന്നു, അതിശയിപ്പിക്കുന്നു. പ്രൊഫൈലില്‍ വെള്ളേഴുത്ത് ചോദിക്കുന്നതുപോലെ, “അല്പം ചിന്തിച്ചാലെന്ത്?“.

....


അന്യാപദേശത്തെമാറ്റി നിര്‍ത്തിയാല്‍ ആദ്യം നമ്മുടെ കണ്ണെത്തുക കുരങ്ങന്റെ ഹൃദയം മരത്തിലാണെന്ന് വിശ്വസിച്ച മുതലച്ചാരുടെ മണ്ടത്തരത്തിലാണ്. ഏതു കൊച്ചുകുട്ടിയ്ക്കുമറിയാം ഹൃദയം അങ്ങനെ മരത്തിലോ മച്ചകത്തോ കെട്ടിത്തൂക്കിയിടാന്‍ പറ്റുന്ന സാധനമല്ലെന്ന്. അതുകൊണ്ട് ചിരിച്ച് ചിരിച്ച് നമ്മള്‍ കുന്തം മറിഞ്ഞു. പക്ഷേ മുതല അത്ര വിഡ്ഢിയായിരുന്നോ? അയാള്‍ സുഹൃത്തിനെ വിശ്വസിക്കുകമാത്രമല്ലേ ചെയ്തത്? കുരങ്ങന്റെ ഹൃദയത്തിന് അത്തിപ്പഴവുമായി ഒരു സമീകരണമുണ്ട്. അത്തിപ്പഴത്തിന്റെ സ്വാദാണ് അതു സ്ഥിരം തിന്നുന്ന കുരങ്ങന്റെ ഹൃദയത്തിന് എത്രയിരട്ടി രുചിയായിരിക്കും എന്ന് മുതലപത്നിയെക്കൊണ്ട് ചിന്തിപ്പിച്ച ഘടകം. അതു ലഭിക്കാനാണ് അവള്‍ ആധി പിടിച്ചത്. അത്തിപ്പഴം മരത്തില്‍ തൂങ്ങി നില്‍ക്കുന്നതു കണ്ടു പരിചയമുള്ള മുതലയ്ക്ക് മര്‍ക്കടഹൃദയം അവയ്ക്കിടയിലെവിടെയോ ഉണ്ടെന്ന് വിശ്വസിക്കാന്‍ സുഹൃത്തിന്റെ വാക്കിന്റെ ബലം മാത്രം മതി. സത്യത്തില്‍ അയാള്‍ ശുദ്ധനാണ്. ചങ്ങാത്തത്തിന്റെ നൈര്‍മ്മല്യത്തില്‍ അവസാനം വരെയും അയാള്‍ വിശ്വസിച്ചു. അയാളെ ചതിച്ചത് കുരങ്ങനാണ്.

.....

ലേഖനം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

Saturday, December 15, 2007

2007-ലെ പൂ‍ക്കള്‍ - സുല്ലിന്റെ അമ്മയലാറം

ഒരു അമ്മയോട് മുതിര്‍ന്ന ആണ്മക്കള്‍ സ്നേഹം പ്രകടിപ്പിക്കുന്നത് അപൂര്‍വ്വമാണെന്നു തോന്നാറുണ്ട്. പിന്നിട്ട വഴികളിലേയ്ക്കു തിരിഞ്ഞു നോക്കുന്നവരും വിരളം. ഒരമ്മയോടുള്ള മകന്റെ സ്നേഹവും കൃതജ്ഞതയും ഹൃദയഹാരിയായി സുല്‍ അവതരിപ്പിച്ചിരിക്കുന്നു അമ്മയലാറം എന്ന കവിതയില്‍.

...

ഓരോനിമിഷവും
എത്ര കൃത്യമായ്‌
സൌമ്യ സൂക്ഷ്മമായ്‌.

എന്റെ നെഞ്ഞിലെ പൊന്നലാറം
ജീവന്റെ സ്പന്ദനാനന്ദം.

...

കവിത പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

2007-ലെ പൂക്കള്‍ - ഏറ് എന്ന ചെറുകഥ.

2007-ല്‍ ബ്ലോഗില്‍ വന്ന ചെറുകഥകളില്‍ ഏറ്റവും ശ്രദ്ധേയമായവയുടെ കൂട്ടത്തിലാണ് മനു എഴുതിയ ഏറ് എന്ന ചെറുകഥ കഥ വായിച്ചു നിറുത്തുമ്പോള്‍ വായനക്കാരുടെ കാതില്‍ ഒരു ഏറിന്റെ മൂളല്‍ കമ്പിക്കുന്നു. ശ്രദ്ധിച്ചു വായിക്കുന്ന വായനക്കാരന്‍ ഏറുകൊണ്ട് ഇരിക്കുന്നു.

......

ഷിബുവിന്റെ മുഖത്തിനു തീരെ തെളിച്ചമില്ല. “എന്തുപറ്റിയെടാ അളിയാ?”

“അമ്മക്ക്‌ പനിയാണ്‌”. അലസമായ മറുപടി. കള്ളമാണ്‌. കുന്നിന്റെ ഏറ്റവും മുകളിലുള്ള അവരുടെ വീട്ടില്‍ നിന്നും ഇന്നലെ രാവേറെചെന്നിട്ടും അവന്റെ അച്ഛന്റെ അട്ടഹാസവും അമ്മയുടെ നിലവിളിയും കേട്ടിരുന്നു.

“നിന്റെ അച്ഛന്‍ തിരികെപ്പോയോ?”. അയാള്‍ക്ക്‌ ദൂരെയാണ്‌ ജോലി. മാസത്തില്‍ രണ്ടോ മൂന്നോ തവണതിരിച്ചെത്തും. അന്നു കുന്നിന്മുകളിലെ ചെറിയ വീടുകളില്‍ വെളിച്ചമണയാന്‍ വൈകും.

ഷിബുവിന്റെ മരവിച്ച നോട്ടം കണ്ട്‌ പേടിയാവുന്നു. “ഉം.. ഇനി വരില്ല.”


........

കഥ പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക

Thursday, December 13, 2007

2007-ലെ പൂ‍ക്കള്‍ - സാര്‍ത്ഥവാഹക സംഘത്തോടൊപ്പം

ഇത്തിരിവെട്ടം എഴുതിയ ലേഖന പരമ്പരയായ "സാര്‍ത്ഥവാഹക സംഘത്തോടൊപ്പം" നബി തിരുമേനിയുടെ ജീവിതം സാധാരണക്കാര്‍ക്കു മനസിലാവുന്ന രീതിയില്‍, ഹൃദ്യമായ ഭാഷയില്‍ പകര്‍ത്തിയിരിക്കുന്നു. മലയാളത്തില്‍ ഇത്തരം ഒരു സംരംഭം ആദ്യമാ‍യാണ് എന്നുതോന്നുന്നു. വായിച്ചിരിക്കേണ്ട കൃതി.

..........

ആയിരത്തി നനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രചിക്കപ്പെട്ട കവിത... മരുഭൂമിയുടെ വിജനതയെ സജീവമാക്കുന്നു. വിരഹത്തിന്റെ തീവ്രത ഗര്‍ഭം ധരിച്ച വാക്കുകള്‍... വരികളില്‍ തെളിയുന്ന പ്രേയസിയുടെ മനസ്സും അവള്‍ക്കായി തുടിക്കുന്ന ഹൃദയത്തിലെ അടങ്ങാത്ത പ്രണയവും... വിരഹവും... പാടികൊണ്ടിരിക്കേ സഖിയുടെ സ്ഥാനത്ത്‌ പ്രവാചകരാവുന്നു... അവരോടുള്ള ഇഷ്ടം കവിയുടെ ഹൃദയത്തെ ചൂട്ട്‌ നീറ്റുന്നു... വരികളായി ആ വൃദ്ധന്റെ പരുക്കന്‍ സ്വരം ഇഴ നെയ്യുമ്പോള്‍ ശരിക്കും ശരീരം പെരുത്തു... കണ്ണുകളില്‍ നിറഞ്ഞ സ്നേഹം പതുക്കെ കവിളുകളില്‍ ചാലുകളായി. കവിത കഴിഞ്ഞപ്പോള്‍ പ്രവാചക തിരുമേനി (സ) തന്റെ മേല്‍മുണ്ടെടുത്ത്‌ കഅബിന് സമ്മാനമായി നല്‍കി... കഅബിന്‌ ലഭിച്ച ഏറ്റവും മൂല്ല്യം കൂടിയ പൊന്നാട.

..........

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം എന്ന ലേഖന പരമ്പരയുടെ ആദ്യഭാഗം ഇവിടെ വായിക്കാം.

2007-ലെ പൂ‍ക്കള്‍ - അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍

മലയാളം ബ്ലോഗില്‍ കവിതയ്ക്ക് ഇപ്പോള്‍ വസന്തമാണ്. പൂക്കള്‍ കൊണ്ടും നിറങ്ങള്‍ കൊണ്ടും തീര്‍ക്കുന്ന വസന്തമല്ല, ആത്മാവില്‍ പോറുന്ന വരികള്‍ കൊണ്ടും മസ്തിഷ്കം തിളയ്ക്കുന്ന വാക്കുകള്‍ കൊണ്ടും കൂടിയാണ് ഈ വസന്തം. വസന്തശില്പികളിലൊരാളായ പ്രമോദിന്റെ 2007-ലെ രചനകളില്‍ പ്രധാനമാണ് അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ‍ ആറുവര്‍ഷങ്ങള്‍.

......

അവസാനം വണ്ടി കിട്ടി,
ശാരദയുടെ വയറ്റില്‍ നിന്നും
ഞാന്‍ വെളിച്ചത്തേക്ക്.

......

എന്റെ ഉള്ളില്‍
വിപ്ലവം എന്ന സ്വപ്നം.
കയ്യിലൊരു പേന
കണ്ടതെല്ലാം കവിത.

കവിത പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

Wednesday, December 12, 2007

2007-ലെ പൂ‍ക്കള്‍ - ഐസിബീന്റെ ചട്ടിപ്പത്തിരി

മൂന്നാം പൂവ്: കോയിക്കോട്ടെ ഐസാന്റെ ബ്ലോഗില്‍ നിന്ന്. പാചകക്കുറിപ്പാന്നു വിചാരിച്ച് വായിച്ചുവന്നപ്പൊ അതാ ഇതുവരെ കണ്ടിട്ടില്ലാത്ത എന്തോ ഒന്ന്.

“കോയിക്കോടന്‍ പലഹാരങ്ങളുടെ ലാജാവാകുന്നു ചട്ടിപ്പത്തിരി. ഏതു പിയാപ്ലയും വീട്ടില്‍ കേറുമ്പം അമ്മായി ചായക്ക് കടി വെളമ്പുമ്പം അവ്വലു സ്ഥാനത്ത് ചട്ടിപ്പത്തിരി ഇണ്ടാകും. നല്ല കുഫു ഒത്ത ചട്ടിപ്പത്തിരി ഇണ്ടാക്കാന്‍ പഠിച്ചാല്‍ ഒരു ഒത്ത ബീടര് ആവാനുള്ള പൈതി പരിവാടി കയിഞ്ഞ്“.

....

തുടര്‍ന്നു ബായിക്കി.. ബ്ബടെ.

Tuesday, December 11, 2007

2007-ലെ പൂ‍ക്കള്‍ - മനുവിന്റെ ഇന്ദു ചൂടാമണി

രണ്ടാം പൂവ്: ഒരു പഴയ പഞ്ചാരയുടെ മധുരമുള്ള പരലുകള്‍ പറ്റിപ്പിടിച്ചിരിക്കുന്ന സുന്ദരമായ ഒരോര്‍മ്മക്കുറിപ്പ്, ബ്രിജ് വിഹാരം മനുവിന്റെ (മനു ഗോപാലിന്റെ) ഇന്ദു ചൂടാമണിയില്‍ നിന്നും ...


സന്ധ്യ ഇളംകറുപ്പു കച്ച അണിഞ്ഞുതുടങ്ങി.. ഇളം കാറ്റ്‌ ഇന്ദുവിന്‍റെ മുടികളെ തൊട്ടുകളിയാക്കി പറന്നു.
ജിമുക്ക ഇളക്കത്തില്‍ കുസൃതിക്കണ്ണുകള്‍ പറ്റിപ്പിടിച്ചിരിന്നു..പറിഞ്ഞു പോകാതെ..


....

എവിടെ നിന്നോ ഒരു നനുത്ത ചാറ്റല്‍ മഴ...

കോന്നിപ്പാലത്തെത്തി.

അച്ചന്‍കോവിലാറ്‍ ഇരുണ്ടൊഴുകുന്നു..

ആറ്റുവഞ്ചികള്‍ ഉലഞ്ഞുലഞ്ഞു വെള്ളത്തിലേക്ക്‌ പൂക്കളിറിത്തിടുന്നു...

"ഇന്ദൂ... നിന്നെ ഞാനങ്ങു പ്രണയിച്ചാലോ എന്ന് ആലോചിക്കുവാ. വാട്ടീസ്‌ യുവര്‍ ഒപീനിയന്‍... "

"നല്ല ഒപീനിയന്‍..പ്രണയിച്ചോ.. അതിനാരുടേം സമ്മതം വേണ്ടല്ലോ.. "

"അല്ല... ഈ വണ്‍വേ ട്രാഫിക്കില്‍ എനിക്ക്‌ താല്‍പര്യം പണ്ടുതൊട്ടേയില്ല.... ഞങ്ങള്‍ കൊച്ചുപുത്തന്‍വീട്ടുകാര്‍ ഭയങ്കര സ്റ്റ്രയിറ്റ്‌ ഫോര്‍വേഡ്‌ ആള്‍ക്കാരാ അസ്‌ യു മേ അവയര്‍.... "


....


"അതല്ലേ ഇന്ദൂ...ഈ ജീവിതത്തിന്‍റെ കെമിസ്ട്രി.. എല്ലാരോടും മിണ്ടി..എല്ലാത്തിനേം സ്നേഹിച്ച്‌..അങ്ങനെ അങ്ങനെ.. കനകാംബരത്തോടും, കര്‍പ്പൂരച്ചെടിയോടും, എന്തിനു കനകമ്മച്ചേച്ചിയോടും കുശലം പറഞ്ഞ്‌.. അങ്ങനെ അങ്ങനെ നടക്കുക... സപ്പോസ്‌, പതിനായിരം വര്‍ഷങ്ങള്‍ക്കു ശേഷം ആരെങ്കിലും എന്‍റെ ഫോസില്‍ കുഴിച്ചെടുക്കുന്നു എന്നു വക്കുക... അന്ന് അതെടുക്കുന്ന ആളോടും എന്‍റെ എല്ലിന്‍ കഷണം ചോദിക്കും.. സുഖമാണോ മാഷേ..... "

"മനൂ...." അതുവരെ കേള്‍ക്കാത്ത ഒരു ടോണ്‍ ആ വിളിയില്‍ ഞാന്‍ കേട്ടു.

"എന്തേ.... "

"ഒന്നുമില്ല.... "


പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക

Monday, December 10, 2007

2007-ലെ പൂ‍ക്കള്‍ - കുഴൂരിന്റെ തിരഞ്ഞെടുത്ത കവിത

പൂവ് 1: കുഴൂര്‍ വിത്സണ്‍ എഴുതിയ ഈ ദൈവത്തിന്റെ ഒരു കാര്യം എന്ന കവിത.

............


അദ്യം മരിച്ചാല്
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

..........

കഴിഞ്ഞ ജന്മത്തില്‍
ക്രിസ്തുമസ്സിന്റെ നാലു നാള്‍ മുന്‍പു
ഒരു വ്യാഴാഴ്ച്ക വൈകുന്നേരം
5.41നു നീയെന്നോട്‌ പറഞ്ഞ
രണ്ടു വരി എനിക്കോര്‍മ്മ വന്നു

അതു പറയാതെ ഞാന്‍ ചിരിച്ചു

നീയെനിക്കു ഒരുമ്മ തന്നു

കുഴൂര്‍ വിത്സണ്‍ എഴുതിയ കവിതയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കുക.