Sunday, September 30, 2007

പൂത്തുമ്പി

പുട്ടുലു രാമറാവു ഒരു നല്ലകുട്ടി ആയിരുന്നു. അവനു ആകെ ഉള്ള ചീത്തശീലം അവന്‍ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും എന്നതായിരുന്നു. ഒരു ദിവസം അവന്‍ അഞ്ചുനിറമുള്ള ഒരു തുമ്പിയെ പിടിച്ചു. തുമ്പിയെക്കൊണ്ട് ഓരോ ഓരോ ചെറിയ കല്ലുകള്‍ എടുപ്പിച്ച് ജനാലയുടെ കട്ടിളയില്‍ അവന്‍ നിരത്തി വെപ്പിച്ചു. ഒടുവില്‍ തുമ്പിയെക്കൊണ്ട് ഇത്തിരിക്കൂടെ വലിയ കല്ലുകളും എടുപ്പിച്ച് ജനാലയുടെ കട്ടിളയില്‍ വെപ്പിച്ചു. അവന്‍ ചിരിച്ചുകൊണ്ട് തുമ്പിയോട് ചോദിച്ചു. “മണ്ടന്‍ തുമ്പീ, നിനക്ക് കല്ലുകള്‍ എടുക്കാതിരുന്നൂടേ, അല്ലെങ്കില്‍ കല്ലുകള്‍ ഇട്ടുകളഞ്ഞൂടേ? നീ എന്തു മണ്ടനാണ്?”

തുമ്പി അല്പം വിഷാദത്തോടെ ചിരിച്ചു. എന്നിട്ടു പറഞ്ഞു. ഞാന്‍ കല്ലെടുത്തില്ലെങ്കില്‍ നിനക്കു വിഷമമാവൂല്ലേ? അതുകൊണ്ടാണ് ഞാന്‍ കല്ലുകള്‍ എടുക്കുന്നത്.

പുട്ടുലു രാമറാവുവിന് ഇതുകേട്ട് വിഷമം ആയി. അവന്‍ തുമ്പിയെ ജനാലയില്‍ക്കൂടി പറത്തിവിട്ടു. തുമ്പി നന്ദിയോടെ തിരിച്ചുവരുമെന്ന് അവന്‍ ഒരുപാട് ആശിച്ചു. അവന്‍ ജനാലയുടെ ഇരുമ്പുകമ്പിയില്‍ പിടിച്ച് തുമ്പി തിരിച്ചുവരുന്നതും കാത്ത് ഒരുപാടുനേരം നിന്നു. പക്ഷേ തുമ്പി തിരിച്ചുവന്നില്ല.

ജനാലയുടെ പുറത്ത് ആളുകള്‍ ചിരിച്ച് ഉല്ലസിച്ച് നടക്കുന്നുണ്ടായിരുന്നു. പുറത്ത് കടകളില്‍ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടായിരുന്നു. കുറെപ്പേര്‍ പുറത്ത് അടികൂടുന്നുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ പാര്‍ക്കില്‍ കളിക്കുന്നുണ്ടായിരുന്നു. ചിലര്‍ കടല്‍ത്തീരത്തുകിടന്ന് ഉമ്മവെക്കുന്നുണ്ടായിരുന്നു. കടല്‍ ശാന്തമായി ചിരിക്കുന്നുണ്ടായിരുന്നു. ഒരുപാട് പൂമ്പാറ്റകള്‍ പറന്നുനടക്കുന്നുണ്ടായിരുന്നു. ജനാല തുറന്ന് പുറത്തുപോയി അവരുടെ ഇടയില്‍ ഓടിനടക്കണമെന്ന് പുട്ടുലു രാമറാവു ഒരുപാട് ആശിച്ചു. പക്ഷേ ജനാലയുടെ താക്കോല്‍ അവന്റെ കയ്യില്‍ ഇല്ലായിരുന്നു. ജനാലയുടെ താക്കോല്‍ ആരുടെയും കയ്യില്‍ ഇല്ലായിരുന്നു.

എന്നെ തുറന്നുവിടൂ. LET ME OUT!





-സിമി, സെപ്റ്റംബര്‍ 2007