Thursday, October 4, 2007

മനുവിന്റെ യക്ഷി - ഒരു പഠനം

==കഥ എഴുത്തിലെ സൂത്രം 1) - കഥകള്‍ക്ക് ശക്തമാ‍യ തുടക്കം നല്‍കുക==

ഒരു കഥയുടെ ആദ്യവരികള്‍ വളരെ പ്രധാനമാണ്. ഈ വരികള്‍ വായനക്കാരനെ പിടിച്ചിരുത്തണം. ബാക്കി കഥ മുഴുവന്‍ വായിപ്പിക്കണം. പ്രത്യേകിച്ചും വായനക്കാരന്‍ കഥാകൃത്തിന്റെ കൃതികള്‍ വായിക്കുന്നത് ആദ്യമായാണെങ്കില്‍. ഇതിനു ഉപോദ്ബലകമായി മൂന്നുനാല് ഇഷ്ടകൃതികളുടെ ആദ്യവരികള്‍ ഉദ്ധരിക്കട്ടെ.

1) “Lolita, light of my life, fire of my loins. My sin, my soul. Lo-lee-ta: the tip of the tongue taking a trip of three steps down the palate to tap, at three, on the teeth. Lo. Lee. Ta.“ (വ്ലാദിമിര്‍ നബക്കോവ്, ലോലിത) - ലോലിത എന്ന പന്ത്രണ്ടുവയസ്സുകാരിയെ പ്രണയിക്കുന്ന മുപ്പത്തേഴുവയസ്സ് പ്രായമുള്ള പീഡോഫൈലിന്റെ കഥ നബക്കോവ് ഈ പുസ്തകത്തില്‍ പറയുന്നു. ആദ്യവാക്യങ്ങളുടെ ശക്തി ശരിക്കറിയണമെങ്കില്‍ നിറുത്തി നിറുത്തി ഉറക്കെ വായിച്ചുനോക്കുക. ഇതിന്റെ റെക്കോഡിങ്ങ് താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ കേള്‍ക്കാം.

2) IT WAS INEVITABLE: the scent of bitter almonds always reminded him of the fate of unrequited love. - ലവ് ഇന്‍ ദ് റ്റൈം ഓഫ് കോളറ: ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ്. ഈ പുസ്തകത്തിന്റെ പ്രമേയം പ്രണയത്തിന്റെ, ലൈംഗീകതയുടെ, ആഘോഷം ആണ്.

3) ഏകദേശം മുന്നൂറ് പറക്ക് നെല്‍കൃഷിയുള്ള കൊടകര പാടത്ത്, എന്റെ പിതാശ്രീ, ആള്‍ക്ക് സ്ത്രീധനമായിക്കിട്ടിയ മുന്നൂറ്റമ്പത് രൂപകൊണ്ട് ആരുടെ കയ്യീ‍ന്നാണാവോ ഒരു മൂന്നുപറ നിലം വാങ്ങി. പറയുമ്പോള്‍ ഒരു തോര്‍ത്തുമുണ്ടിന്റെ വലിപ്പേ നമ്മുടെ കണ്ടത്തിനുള്ളൂ. പക്ഷേ, സൈനൈഡ് എന്തിനാ അഞ്ചുകിലോ? - (ഇത് ആരെഴുതി, എപ്പൊ എഴുതി എന്നൊക്കെ അറിയാത്ത ബ്ലോഗേഴ്സിനു ദുബൈ വഴി വന്നാല്‍ ഫ്രീ സൈനൈഡ്).

4) It is a truth universally acknowledged, that a single man in possession of a good fortune must be in want of a wife (ജെയിന്‍ ആസ്റ്റിന്‍, പ്രൈഡ് ആന്റ് പ്രിജുഡിസ്) - പ്രണയം, ഈഗോ, മുന്‍‌വിധി, അഭിമാനം, ഇതൊക്കെ ആണ് പ്രമേയം. ഡാര്‍സി എന്ന വിവാഹപ്രായമായ പണക്കാരന്‍ അഞ്ച് സഹോദരിമാര്‍ ഉള്ള വീടിനു അയല്‍ക്കാരനായി വരുന്ന കഥ.

5) Maman died today. Or yesterday maybe, I don't know. I got a telegram from home: "Mother deceased. Funeral tomorrow. Faithfully yours.". That doesn't mean anything. Maybe it was yesterday (ആല്‍ബര്‍ട്ട് കാമ്യു, ദ് സ്ട്രേഞ്ചര്‍) - നിരര്‍ത്ഥകതയെക്കുറിച്ച് ഒരു വളരെ നല്ല പുസ്തകം. നിരര്‍ത്ഥകതയെപ്പറ്റി കൂടുതല്‍ വഴിയേ പറയാം.

ഒരു നല്ല തുടക്കത്തിനു മറ്റ് മലയാള സാഹിത്യത്തിലും അല്ലാതെയും പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. (വിവരണത്തിന്റെ സ്ഥൂലതകൊണ്ട് ചുരുക്കുന്നു. എങ്കിലും ഒരു നല്ല തുടക്കത്തിന്റ് ആവശ്യകത, ശക്തമായ വരികള്‍ കൊണ്ട് വായനക്കാരനെ പിടിച്ചിരുത്തേണ്ടതിന്റെ, ബാക്കി വായിക്കാന്‍ പ്രേരിപ്പിക്കേണ്ടതിന്റെ ആവശ്യകത, ആവോളം വ്യക്തമാക്കി എന്നു കരുതുന്നു. ഇവിടെ മനു യക്ഷി എന്ന കഥ തുടങ്ങുന്നത് എങ്ങനെ എന്നു കാണുക.

“പ്രസാദം തരിക! ശബ്ദം പുറത്തുകേട്ടുവോ എന്തോ. കേട്ടെങ്കില്‍ കേള്‍ക്കട്ടെ. ഇനിയും ആ കണ്ണുകളുടെ കനല്‍ചൂടില്‍ നില്‍ക്കാന്‍ വയ്യ.

നെയ്‌വിളക്കിന്റെ തെളിച്ചത്തില്‍ തുള്ളിവിറക്കുന്ന ഇരുട്ടില്‍നിന്ന് നടവാതില്‍ക്കലെ പുലര്‍വെളിച്ചത്തിലേക്ക്‌ നീണ്ട്‌ പ്രസാദമിറ്റിക്കുന്ന കറുത്തചരടുജപിച്ചുകെട്ടിയ, നിറയെരോമങ്ങളുള്ള കൈകളില്‍ വിറകലര്‍ത്തുന്നത്‌ ക്ഷോഭമോ മോഹമോ? അറിയണമെന്നില്ല.“

- നല്ല തുടക്കം.

==യക്ഷി==

മനു കഥ പറയുന്നത് ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ക്കൂടിയാണ്. ക്ഷേത്രത്തിലെ പൂജാരിയുടെ കണ്ണുകള്‍ പെണ്‍കുട്ടിയെ ചൂഴുന്നതിലുള്ള അസ്വസ്ഥത, അതിന്റെ കൂടെ അവളുടെ സൌന്ദര്യത്തില്‍ അവള്‍ക്കുള്ള അരക്ഷിതാ‍വസ്ഥയും, ആ സൌന്ദര്യത്തിനുമേല്‍ പിന്നാലെ വരാന്‍ പോവുന്ന ആക്രമണങ്ങളും മനു ഈ വരികളിലൂടെ മുന്‍‌കൂട്ടിപ്പറയുന്നു. നല്ല തുടക്കം.

മനുവിന്റെ ഭാഷ ശക്തമാണ്. സുന്ദരമായ, അര്‍ത്ഥവത്തായ ഉപമകള്‍. പൂജാരിയെ സര്‍പ്പവുമായി ഉപമിക്കുന്നതു കാണുക.

“ജീവിതത്തില്‍ അഴുക്ക്‌ ആവശ്യത്തിനില്ലാഞ്ഞിട്ടാണോ ദേവീ നിന്റെ തൃക്കോവിലിലും വജ്രമെരിയുന്ന കണ്ണുകൊണ്ട്‌, ഓരാതിരിക്കെ ചുണ്ടുനനയ്ക്കുന്ന നാവുകൊണ്ട്‌, ഉടല്‍തീണ്ടി രുചിയും ഗന്ധവും തേടുന്ന സര്‍പ്പം?

കറുത്തരോമങ്ങളുള്ള വയറിനുകുറുകേനീണ്ട്‌ നെഞ്ചിലേക്കിഴയുന്ന പൂണൂല്‍ കാവിലെ ചൂരല്‍പടര്‍പ്പിലേക്ക്‌ ഇഴഞ്ഞുപോകെ നിര്‍മമായ വിരക്തികൊണ്ട്‌ മോഹിപ്പിക്കുന്ന നാഗത്താന്മാരെപ്പോലെയാണെന്ന് മുന്‍പെന്നോ തോന്നിയിരുന്നു.“

- പൂജാരിയിലെ വഴുക്കുന്ന അഴുക്കും പുളയുന്ന കാമവും കണ്ണുകള്‍ കൊണ്ടും നാവുകൊണ്ടും പൂജാരി നടത്തുന്ന കടന്നുകയറ്റവും ഈ വരികളില്‍ തിളങ്ങുന്നു. അതോടൊപ്പം വായനക്കാരന്‍ പൂജാരിയെ വെറുക്കുകയും ചെയ്യുന്നു.

പിന്നാലെ പടിഞ്ഞാറേയ്ക്കലെ ദേവകിയേട്ടത്തിയും പൂജാരിയുമായി ക്ഷേത്രത്തിനുള്ളിലെ ക്രീഡകള്‍ മനു പരാമര്‍ശിക്കുന്നു. അതിനും പിന്നാലെ, വായനക്കാരനു ഒരു ഷോക്ക് നല്‍കിക്കൊണ്ട്, ഈ പെണ്‍കുട്ടിയുടെ അമ്മയും ചെറിയച്ഛനുമായി ഉള്ള ക്രീഢയും മനു പരാമര്‍ശിക്കുന്നു. (ഇതേ ഷോക്ക് ട്രീറ്റ്മെന്റ് വായനക്കാരനു ഏറ് എന്ന കഥയിലും മനു നല്‍കുന്നു).

“രാത്രികളില്‍ മുകളിലെ കിടക്കമുറിയില്‍ നിന്ന് കേള്‍ക്കാറുണ്ട്‌ അമ്മയുടെ ഞരങ്ങലും മൂളലും. ചെറിയച്ഛന്റെ ശിവതാണ്ഡവമാണ്‌. പ്രഭാതങ്ങളില്‍ പടിയിറങ്ങിവരുമ്പോള്‍ മുഖത്ത്‌ അമ്മയെ മെരുക്കിയെടുത്തതിന്റെ അഹന്ത കത്തുന്നതു കാണാം. മനംപുരട്ടും.“

- മനുവിന്റെ മറ്റ് പ്രധാന കഥകളും ശ്രദ്ധിച്ചാല്‍ വിഷയങ്ങളിലെ സാമ്യം കാണാം. മനു തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ കേരളത്തിലെ ഗോപ്യമായ, എന്നാല്‍ സര്‍വ്വവ്യാപിയായ ലൈംഗീകത, അതിന്റെ ഗുപ്തതയില്‍ പറ്റിനില്‍ക്കുന്ന കുറ്റബോധം, ഇത് വ്യക്തികളുടെ ജീവിതത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും വരുത്തുന്ന സ്വാധീനം എന്നിവയാണെന്നു കാണാം. ഏറ് എന്ന കഥയും ഇവിടെ ശ്രദ്ധിക്കുക.

കേരളത്തിന്റെ ലൈംഗീകതയോടുള്ള സമീപനം വളരെ യാഥാസ്ഥിതികമാണ്. ഇതിനു നല്ല വശങ്ങളും ചീത്തവശങ്ങളും ഉണ്ട്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും മക്കളായി ഉള്ള ഒരു കൂട്ടുകാരന്‍ പറയുകയുണ്ടായി, ആണ്‍കുട്ടി വലുതായി മറ്റ് പെണ്‍കുട്ടികളുമായി എന്തെങ്കിലും ബന്ധമുണ്ടായി എന്ന് അറിഞ്ഞാല്‍ കുഴപ്പമില്ല, താങ്ങാം. എന്നാല്‍ മകള്‍ക്ക് അങ്ങനെ എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാല്‍.. അത് താങ്ങാന്‍ വളരെ വിഷമമായിരിക്കും. ഇത് കേരളത്തിന്റെ മനസ്സാക്ഷിയാണ്. ഇതില്‍ തെറ്റും ശരിയുമില്ല. നമ്മള്‍ ഇങ്ങനെയാണ്. ഇവിടെ ലാറ്റിന്‍ അമേരിക്കയില്‍ ലൈംഗീകതയെ ഒരു ആഘോഷമായി കൊണ്ടാടുന്ന, കഥാപാത്രങ്ങള്‍ക്ക് ഒരു കുറ്റബോധവും ഇല്ലാത്ത, മാര്‍ക്കേസിന്റെ ലവ് ഇന്‍ ദ് റ്റൈം ഓഫ് കോളറ എന്ന പുസ്തകം ശ്രദ്ധിക്കുക.

ഈ കുറ്റബോധം, അസ്വസ്ഥത, നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ലൈംഗീകത ഒരു വ്യക്തിയിലെ ഏറ്റവും ശക്തമായ വികാരങ്ങളില്‍ ഒന്നാണ്. വിശപ്പും ദാഹവും പോലെ. അതിന്റെ ബഹിര്‍സ്ഭുരണങ്ങള്‍ കേരളം പോലുള്ള ഒരു സമൂഹത്തില്‍ കുറ്റബോധത്തിന്റെയും ഭവിഷ്യത്തുകളുടെയും അലകള്‍ സൃഷ്ടിക്കുന്നു. അതാണ് മനുവിന്റെ കഥകളിലെ പഠനവിഷയവും.

യക്ഷി എന്ന കഥയില്‍ പാവമായ, കൌമാരത്തിന്റെ ആശകള്‍ മുളയ്ക്കുന്ന, ഉണ്ണി എന്ന കാമുകനെ പരിചയപ്പെടുത്തുന്നു. കേന്ദ്രകഥാപാത്രത്തിനു-നായികയ്ക്ക് പേരില്ല. (പേരിന്റെ ആവശ്യമില്ല). അമ്മ എന്തിനോവേണ്ടി ചെറിയച്ഛനുമൊത്ത് ദിവസവും ശയിക്കുന്നു.

“അമ്മയ്ക്കും ഭയമുണ്ടെന്ന് തോന്നുന്നു. ഉടല്‍ ഉണര്‍ന്ന പുത്രിയെ സ്വന്തം പുരുഷന്റെകണ്ണില്‍ നിന്ന് കാക്കാനല്ലേ എല്ലാവൈകുന്നേരവും തൈലം തേച്ചുകുളിച്ച്‌ പൂചൂടിയൊരുങ്ങുന്നത്‌? താണ്ഡവതാളത്തിനു താഴെയമരുമ്പോഴും നിലവിളികള്‍ ഞരക്കങ്ങളായി കാക്കുന്നത്‌?

പാവം. ഇപ്പോള്‍ സര്‍പ്പക്കാവിലും ഭഗവതിക്ഷേത്രത്തിലുമുള്ള പോക്കുപോലും നിന്നിരിക്കുന്നു. വൈകുമ്പോള്‍ തെറിതിക്കുമാത്രം ഒരു വിളക്ക്‌.“

- ഇവിടെ അമ്മ യക്ഷി എന്ന ബിംബം ആവുന്നു. വിളക്കുവെക്കുന്നത് അമ്മയ്ക്കുവേണ്ടി തന്നെയാണ്. യക്ഷി പൂചൂടി ഒരുങ്ങുന്നത് കാമപൂര്‍ത്തിക്കാവാം. മകളെ സംരക്ഷിക്കുന്നതിനാവാം. യക്ഷിക്ക് വേറെ ഗതിയില്ല എന്നതാണ് സത്യം. യക്ഷി ഒരേസമയം അമ്മയും കാമുകിയുമാവുന്നു. രക്ഷകയും ഇരയും ആവുന്നു. ഞരക്കങ്ങളും നിലവിളികളും ആവുന്നു - ഇവ ഒന്നാണെന്ന് മനു കഥയില്‍ പറഞ്ഞെങ്കിലും ഒരു വായനക്കാരന്റെ കണ്ണില്‍ ഇവ രണ്ടാവാനാണ് സാദ്ധ്യത. യക്ഷിയുടെ കാമത്തില്‍ കുറ്റബോധം നിറയുന്നു. പ്രകൃതി ചോദനകളാല്‍ യക്ഷി കാമരൂപിണിയായി ഞരങ്ങുന്നു. കുറ്റബോധത്താല്‍ യക്ഷി നിലവിളിക്കുന്നു.

“പ്രണയിനിയായ ഭവത്രേയി യക്ഷിയാകുമ്പോള്‍ അവളെന്തേ വിരക്തയായ പുരുഷവിദ്വേഷി ആകുന്നതിനുപകരം രതിതല്പരയായ കാമിനിയാകുന്നു എന്നൊരുചോദ്യം മനസ്സില്‍ വന്നത്‌ ചോദിച്ചില്ല. രതിയുടെ വശ്യഗന്ധം പൂക്കുന്ന ചെമ്പകക്കൊമ്പില്‍ നിന്ന് മരണത്തിലേക്ക്‌ പറന്നുപോകുന്ന പുരുഷനോട്‌ അസൂയ തോന്നിയോ?“

- ഇതേ ചോദ്യം മനുവിന്റെ ഏറ് എന്ന കഥയിലും ഉണ്ട്. ഗുപത്മായ, വിലക്കപ്പെട്ട കാമത്തിന്റെ; പുരുഷവിദ്വേഷത്തിലും നൈരാശ്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന കാമത്തിന്റെ; ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രകാശനം.

==കഥാന്ത്യങ്ങള്‍==
മനു ഈ കഥയ്ക്ക് രണ്ട് കഥാന്ത്യങ്ങള്‍ എഴുതി. ആദ്യം എഴുതിയ കഥാന്ത്യം അധികം ആര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്നത് സത്യം. ഇവിടെ അബദ്ധത്തില്‍ കാമുകനായ ഉണ്ണി കൊല്ലപ്പെടുന്നതും മരണത്തോടടുക്കുമ്പോള്‍ കഥാനായിക അവനു കാമപൂര്‍ത്തിനല്‍കുന്നതും ആയിരുന്നു കഥാന്ത്യം. മനുവിന്റെ ബ്ലോഗില്‍ കമന്റിട്ട ഭൂരിപക്ഷം വായനക്കാര്‍ക്കും കഥാന്ത്യം ഇഷ്ടപ്പെടാത്തത് അതിലെ നിരര്‍ത്ഥകത കൊണ്ടാവാം. അല്ലെങ്കില്‍ പ്രത്യക്ഷത്തിലുള്ള അസംഭവ്യതകൊണ്ടാവാം. ദുഷ്ടനായ ചെറിയച്ഛന്‍ മരിക്കണം എന്നാവുമല്ലോ വായനക്കാര്‍ ആഗ്രഹിക്കുന്നത്.

പ്രകൃതി പക്ഷേ അങ്ങനെയാണ്. സാന്മാര്‍ഗ്ഗിക നിയമങ്ങള്‍ പ്രകൃതി അനുസരിക്കാറില്ല. പ്രകൃതിയുടെ നിയമങ്ങള്‍ നിരര്‍ത്ഥകമാണ് - ചുരുങ്ങിയപക്ഷം ഈ ജീവിതത്തിലെങ്കിലും. പ്രകൃതിയുടെ നിരര്‍ത്ഥകതയെ പുരപ്പുറത്തുകയറിനിന്ന് വിളിച്ചുപറഞ്ഞ എഴുത്തുകാരനായിരുന്നു ആല്‍ബര്‍ട്ട് കാമ്യു. ദ് സ്ട്രേഞ്ചര്‍, ദ് പ്ലേഗ്, തുടങ്ങിയ പുസ്തകങ്ങള്‍ ഈ തത്വത്തിനു നല്ല ഉദാഹരണം ആണ്. രാഷ്ട്രീയത്തിലും ജീവിതത്തിലും ഒക്കെ ധാരാളമായി ഈ വിരോധാഭാസങ്ങള്‍ കാണാം. അടുത്ത ജന്മത്തില്‍ അവനോട് ദൈവം ചോദിക്കും, അല്ലെങ്കില്‍ അവന്‍ നരകത്തില്‍ പോവും, എന്നൊക്കെ നമ്മള്‍ ഇതിനെ അര്‍ത്ഥവല്‍ക്കരിക്കാന്‍ നോക്കുന്നു. ഇത്തരം അര്‍ത്ഥങ്ങള്‍ ഈ ജീവിതത്തില്‍ തിരക്കരുത് എന്ന്‍ നാറാണത്തുഭ്രാന്തന്റെ കഥ നമ്മോടു പറയുന്നു.

രണ്ടാമത്തെ കഥാന്ത്യം മലയാള സിനിമയിലെ ദു:ഖപര്യവസായിയായ അന്ത്യമാണ്. ചെറിയച്ഛന്‍ നായികയെ ആക്രമിക്കാന്‍ നോക്കുന്നു. അമ്മ എവീടെനിന്നോ വന്ന് ചെറിയച്ഛനെ കൊല്ലുന്നു. ഉണ്ണി ഓടിവരുന്നു. - ഇത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഇതിനു ഉള്ള ന്യൂനതകള്‍ പലതാണ്. നിരര്‍ത്ഥകതയ്ക്ക് ഒരു സൌന്ദര്യമുണ്ട്. പ്രകൃതിയുടെ വന്യമായ അനിശ്ചിതാവസ്ഥയുടെ സൌന്ദര്യമാണ് അത്. ആ സൌന്ദര്യം ഈ കഥാന്ത്യത്തില്‍ പോയി.

ആന്റണ്‍ ചെഖോവ്: ലോകത്തിലെ ഏറ്റവും നല്ല ചെറുകഥാകൃത്തുകളില്‍ ഒരാളായി ആന്റണ്‍ ചെഖോവ് കരുതപ്പെടുന്നു. ചിന്താധാര (Stream of Conciousness) എന്ന രചനാശൈലിയുടെ ആദ്യ ഉപയോക്താക്കളില്‍ ഒരാളായിരുന്നു ചെഖോവ്. (പിന്നീട് ജെയിംസ് ജോയ്സ്, വിര്‍ജ്ജിനിയ വുള്‍ഫ്, വില്യം ഫോക്നര്‍ തുടങ്ങിയവര്‍ ഈ ശൈലിയെ ഫലപ്രദമായി ഉപയോഗിച്ചു). ആന്റണ്‍ ചെഖോവ് സാന്മാര്‍ഗ്ഗികതയുടെ അന്തിമവിജയം എന്ന ആശയത്തെ തന്റെ കഥകളിലൂടെയും അല്ലാതെയും എതിര്‍ത്തു. സാന്മാര്‍ഗ്ഗികതയുടെ അന്തിമവിജയം എന്ന ആശയം വിക്ടോറിയന്‍ സാന്മാര്‍ഗ്ഗിതയുടേതാണ്. ഇതിനെ ശക്തമായി എതിര്‍ത്ത മറ്റൊരു വിശ്വപ്രസിദ്ധ കലാകാരനായിരുന്നു ഹെന്രിക്ക് ഇബ്സന്‍

==ഏറ്==

പല വായനക്കാര്‍ക്കും ചെവിയുടെ അടുത്തുകൂടി മൂളിക്കൊണ്ട് കടന്നുപോയ, ഒരു ശക്തമായ കഥയായിരുന്നു ഏറ്. വിഷയങ്ങളിലെ സാമ്യം ശ്രദ്ധിക്കുക. ശക്തമായ അവതരണത്തിലൂടെ ഈ കഥയും നമ്മളെ പിടിച്ചിരുത്തുന്നു. ഇത്രയും എഴുതിയതിന്റെ സ്ഥൂലതകൊണ്ട് ഞാന്‍ അതിലേയ്ക്കു കടക്കുന്നില്ല.

==സൂത്രം 2) കഥകള്‍ എപ്പോള്‍ എഴുതുന്നു എന്നത്==

മനുവിന്റെ മറ്റു പല കഥകളും ഈ രണ്ടു കഥകളോളം ശക്തമായില്ല. ഒരു കാരണമായി എനിക്കു തോന്നിയത് ഇതാണ്. എഴുതാന്‍ കഴിവുള്ള ഒരു എഴുത്തുകാരന്, കഥയുടെ വികാരം പ്രതിഫലിപ്പിക്കാന്‍, കഥ എപ്പോള്‍ എഴുതുന്നു എന്നതും പ്രധാനമാണ്.

ജീവശാസ്ത്രപരമായി ദിവസത്തിന്റെ രാവിലെ മിക്കവാറും എല്ലാവര്‍ക്കും സന്തോഷപ്രദം, ഉന്മേഷപ്രദം ആയിരിക്കും. ഒരു ഉറക്കം കഴിഞ്ഞ് തലച്ചോറിലേയ്ക്ക് ശുദ്ധരക്തം ഇരച്ചെത്തുന്നു. അവയവങ്ങള്‍ വിശ്രമിച്ച് ഉഷാറായിരിക്കുന്നു. ഈ സമയം സന്തോഷപ്രദമായ, ഹാസ്യാത്മകമായ, പ്രസാദാത്മകമായ രചനകള്‍ക്ക് നല്ലതാണ്.

വൈകിട്ട്: ശാന്തമായ കഥകള്‍ എഴുതാന്‍ നല്ലതാണ്. ബഷീര്‍ തന്റെ മാംഗോസ്റ്റീന്‍ മരത്തണലില്‍ ഇരുന്ന് വിശ്വസാഹിത്യം കാച്ചിയത് വൈകുന്നേരങ്ങളില്‍ ആയിരുന്നിരിക്കണം.

രാത്രി: പലപ്പോഴും രാത്രിയില്‍‍ ആണ് തല ചൂടായി ഇരിക്കുക. ഒരു ദിവസത്തിന്റെ അദ്ധ്വാനത്തിനുശേഷം ശരീരം വിശ്രമം ആശിക്കുന്നതാവാം. വിഷാദങ്ങള്‍ പതിന്മടങ്ങ് വലുതാവുക രാത്രികളിലാണ്. ദു:ഖച്ഛായയുള്ള കഥകള്‍ എഴുതാന്‍ ഈ സമയം നല്ലതാണ്. പക്ഷേ മനസ്സ് കലുഷിതമായിരിക്കുന്ന ഏതവസരവും ഇത്തരം കഥകള്‍ക്കായി വിനിയോഗിക്കാം.

ഒരു പനി ഉള്ളപ്പോള്‍: അല്‍പ്പം ഭ്രാന്തന്‍ കഥകള്‍ എഴുതാന്‍ ഈ സമയം നല്ലതാണ്. മനസ്സ് കലങ്ങിയിരിക്കും. ഇതിനെ കഥയില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ചുരുക്കത്തില്‍ കഴിവുള്ള ഒരു കഥാകൃത്തിനു തന്റെ മനോനില കഥാപാത്രങ്ങളിലും കഥയിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കും. ഉചിതമായ മനോനില ഉള്ളപ്പോള്‍ എഴുതണം എന്നേ ഉള്ളൂ. മനോനിലയെ, അന്തരീക്ഷത്തെ, അടിച്ചേല്‍പ്പിക്കാന്‍ മിക്കപ്പോഴും സാധിക്കില്ല. ഏച്ചുകെട്ടുന്നത് മുഴച്ചിരിക്കും.

മനു ദിവസത്തിന്റെ അനുചിതമായ കാലങ്ങളില്‍ ആയിരിക്കാം ബാക്കി കഥകളെ കുറിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

==ഇനി വരുന്ന കഥാകാരന്മാര്‍ക്ക്==

ഒരു കഥയ്ക്ക് ഏറ്റവും പ്രധാനം നല്ല ഒരു കഥാതന്തുവാണ്. സ്റ്റീവ് ജോബ്സ് “It is chiseled in stone at our studio that no amount of technology can ever turn a bad story into a good one“ എന്ന് കാര്‍ട്ടൂണ്‍ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞു. കഥകള്‍ക്കും ഇത് ബാധകമാണ്. “no amount of technique can ever turn a bad story into a good one“. ഇതാണ് ഏറ്റവും പ്രധാന നിയമം.

കഥകള്‍ സാന്മാര്‍ഗ്ഗിക പ്രദീപികകള്‍ ആവണമെന്നില്ല. ഒരു കഥാകാരന്റെ ജോലി സമൂഹത്തെ പഠിപ്പിക്കുക അല്ല. role of an artist is to ask questions, not to answer them എന്ന് ചെഖോവ് പറയുന്നു. സാന്മാര്‍ഗ്ഗികതയുടെ ഒരു നിയമങ്ങളും കഥാകാരനു ബാധകമല്ല. വിജയന്റെ ധര്‍മ്മപുരാണം, ജോയ്സിന്റെ യുളീസിസ് ഒക്കെ വായിക്കുക.

കഥാകൃത്തിന് ബ്ലോഗ് ഒരു പരീക്ഷണശാലയാണ്. കഥകളില്‍ നൂതന സങ്കേതങ്ങള്‍ ഉപയോഗിക്കുവാനുള്ള പരീക്ഷണശാല. ഇന്റര്‍നെറ്റില്‍ നിന്ന് കലയിലെ വിവിധ ശൈലികളെ (genre / techniques) മനസ്സിലാക്കാനും പഠിക്കുവാനും കഴിയുന്ന ഈ കാലത്ത് വിവിധ ശൈലികളെ ബ്ലോഗ് കഥാകാരന്മാര്‍ മലയാള കഥകളില്‍ ഉപയോഗിക്കണം എന്നുതന്നെയാണ് എന്റെ പക്ഷം. ഒരു പരീക്ഷണം എന്ന നിലയിലെങ്കിലും.

Expressionism, Impressionism, Dadaism, Surrealism, Cubism, pop art, stream of conciousness, magical realism, character sketches - ഇതെല്ലാം മലയാള കഥകളിലും ചിത്രകലയിലും വരണം. അടുത്തകാലത്ത് മലയാളം വിക്കിപീഡിയയില്‍ മാജിക്കല്‍ റിയലിസത്തിനു ഒരു ഉദാഹരണം ചോദിച്ചിട്ട് എനിക്ക് മാര്‍ക്കേസിനെയും സല്‍മാന്‍ റുഷ്ദിയെയും ഒക്കെ പിടിക്കേണ്ടിവന്നു. മലയാളത്തില്‍ നിന്നും ഒന്നും കിട്ടിയില്ല.

എന്നാല്‍ ക്ലാസിക്കല്‍ ശൈലിയല്ലാതെ ഒരു പ്രത്യേക ടെക്നിക്കുകളും ഉപയോഗിക്കാത്ത സി.വി. രാമന്‍പിള്ളയുടെയും സ്വന്തമായ ടെക്നിക്കുകള്‍ ഉപയോഗിച്ച ബഷീറിന്റെയും കഥകള്‍ രത്നങ്ങളായി തന്നെ തുടരുന്നു. “അനുഭവങ്ങള്‍ ഇല്ലാതെ കഥ എഴുതരുത്” എന്ന് ബഷീര്‍ പറയുന്നു. എത്ര ടെക്നിക്കുകള്‍ ഉപയോഗിച്ചാല്‍ ഇതുപോലൊരു വരി എഴുതാന്‍ കഴിയും?

“എന്റെ കരളില് വേതന”



(എന്റുപ്പുപ്പായ്ക്കൊരാനേണ്ടാരുന്നു, ബഷീര്‍)

31 comments:

സജീവ് കടവനാട് said...

സിയോധനാ,

മനുവിന്റെ കഥകളുടെ പഠനം എന്നതിനേക്കാള്‍ താങ്കളുടെ അറിവ് പകരാനുള്ള ത്വരയെ പ്രകീര്‍ത്തിക്കട്ടെ.

ഗുപ്തന്‍ said...

വന്നു, പോയി.. ഇനിയും വരും :)

Murali K Menon said...

അപഗ്രഥന രീതി തരക്കേടില്ല. പക്ഷെ എഴുത്തുകാരന്റെ നല്ല സമയങ്ങളെ സാധാരണവത്ക്കരിച്ചതിലൊന്നും കാര്യമില്ല.. ചില ശീലങ്ങളാണതൊക്കെ.... അതിനു നിയതമായ ഒരു രീതിയില്ലെന്നാണ് എന്റെ ഒരു വിശ്വാസം. ശാരീരികമായി, ശാസ്ത്രീയമായി ഒക്കെ താങ്കള്‍ പറയുന്ന ഘടകങ്ങള്‍ സഹായിച്ചേക്കാം. പക്ഷെ അതൊന്നും നോക്കിയല്ല സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത്.
ഭാവുകങ്ങള്‍

Duryodhanan said...

മുരളി, പറഞ്ഞത് വിലമതിക്കുന്നു. നിയതമായ ഒരു രീതിയില്ല, ശരിയാണ്. എങ്കിലും ഒരു സാമാന്യ നിയമം പറഞ്ഞെന്നേ ഉള്ളൂ.

നല്ല ഒരു എഴുത്തുകാരനു ഭാഷ പലരീതിയിലും വഴങ്ങും. ഹാസ്യം മുതല്‍ കരളലിയിക്കുന്ന കഥകള്‍ വരെ, ശാന്തം മുതല്‍ യുദ്ധക്കളങ്ങളിലെ രൌദ്രം വരെ, ഒരു നല്ല എഴുത്തുകാരനു വഴങ്ങും.

എങ്കിലും ആകെ ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ ശാന്തമായ കഥ എഴുതുക, ഒരു കടല്‍ത്തീരത്ത് സുന്ദരിയായ കാമുകിയുടെ വയറിലൂടെ കൈയിട്ട് കാറ്റുംകൊണ്ടിരിക്കുമ്പോള്‍ യുദ്ധക്കളങ്ങളെക്കുറിച്ചുള്ള കഥ ആലോചിക്കുക, അതിലെ വാക്യങ്ങള്‍ നിര്‍മ്മിക്കുക - ഇതൊക്കെ ചെയ്യാന്‍ കഴിയുന്ന പ്രതിഭകളും ഉണ്ട്. എന്നാല്‍ എപ്പോഴും ഭൂരിപക്ഷത്തിനു ഒരു നിയമവും ന്യൂനപക്ഷത്തിനു നിയമത്തിന്റെ അപവാദങ്ങളും ആണ് ചേരുക.

മനസ്സില്‍ ഒരു കഥാതന്തു ഉണ്ടെങ്കില്‍, അതിനു അനുസരിച്ച ഒരു സമയത്ത് എഴുതിനോക്കൂ - വരികള്‍ തനിയേ വന്നുകൊള്ളും. ഞാന്‍ പറഞ്ഞത് വെറുതേ അല്ല എന്ന് ബോദ്ധ്യപ്പെടും.

ഇതെല്ലാം ഉണ്ടെങ്കിലും ഉത്തമ കലയ്ക്ക് പ്രതിഭയില്ലാതെ കൂടുകില്ല. ചേരുവകള്‍ എടുത്ത് സമാസമം ചേര്‍ത്തരച്ചാല്‍ വരുന്ന ഒന്നല്ലല്ലോ കല. ഒരു പ്രസവം പോലെ സര്‍ഗ്ഗത്തിനു മിക്കപ്പോഴും വേദനയും കാണും. നൊന്തുപെറ്റ കുഞ്ഞുങ്ങള്‍ ഒന്നുവേറെതന്നെയല്ലേ? പക്ഷേ ഇതൊക്കെ തത്വങ്ങളായി പറഞ്ഞുകൊടുത്താല്‍ പെട്ടിപ്രസംഗം ആവുകയേ ഉള്ളൂ - ചില സാമാന്യ തത്വങ്ങള്‍ മാത്രമേ പോസ്റ്റുകളില്‍ പറയാന്‍ പറ്റുകയുള്ളൂ.

രാജ് said...

കഥയെഴുത്തിന്റെ സെല്‍ഫ് ഹെല്പ് സീരീസാണോ ഉദ്ദേശം ;)

എനിക്ക് നേരെ തിരിച്ചാണ് അഭിപ്രായങ്ങള്‍. നിരാസങ്ങളാണ് കഥയെഴുത്തിലെ ഏറ്റവും വലിയ ത്രില്‍. സാമ്പ്രദായികമായ എന്തിനെയും തരം പോലെ അവഗണിക്കേണ്ടത് (എന്തിനാപ്പൊ ഒരു നല്ല തുടക്കം?), ഏറ്റവും ദുഷ്കരമായ കാലത്തും സൃഷ്ടിയോടുള്ള അഭിവാഞ്ജ, അത് സാധിപ്പിച്ചെടുക്കുന്നതിലേയ്ക്കുള്ള സര്‍ഗ്ഗാത്മകത, ക്രാഫ്റ്റിനെ കുറിച്ച് കഥയിലുടനീളം പ്രകടിപ്പിക്കേണ്ടുന്ന അവബോധം, എഴുത്തുകാരന്‍ എന്ന ഭൌതികതയില്‍ നിന്ന് വിടുതല്‍ നേടുവാനുള്ള ത്വര എന്നിവയൊക്കെ കഥയെഴുത്തിനെ ‘അനുഭവം’ ആക്കിമാറ്റുമെന്ന് തോന്നുന്നു.

രാവിലെ എഴുന്നേറ്റ് കുളിച്ചുകുറിതൊട്ട്, ഹാസ്യകഥ എഴുതാനിരിക്കുന്നവരെ ഓര്‍ത്തു ചിരിയും വരുന്നു ;)

ഗുപ്തന്‍ said...

ഇതിനു സുയോധനന്‍ തല്ലുവാങ്ങിച്ചുകൂട്ടും എന്ന് എനിക്കു അന്നേരമേ തോന്നിയതാ... പക്ഷേ ഇതൊന്നും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ... ഞാന്‍ പോയിട്ട് വരാംട്ടോ...

രാജ് said...

MOTHER died today. Or, maybe, yesterday; I can’t be sure. The telegram from the Home says: YOUR MOTHER PASSED AWAY. FUNERAL TOMORROW. DEEP SYMPATHY. Which leaves the matter doubtful; it could have been yesterday.

എന്ന് തുടങ്ങുന്ന ഒരു പരിഭാഷ കാമ്യുവിന്റെ സ്ട്രേഞ്ചര്‍ക്കുണ്ട്, ആദ്യവരിയിലെ I don't know യ്ക്കു പകരം I can't be sure ആണ് കാമ്യുവിനെ കൂടുതല്‍ മിഴിവോടെ പകര്‍ത്തുന്നതെന്ന് തോന്നുന്നു. ഈ പരിഭാഷയും ഒന്ന് വായിച്ചുനോക്കൂ.

Duryodhanan said...

പെരിങ്ങോടാ, എളുപ്പമുള്ള ചോദ്യത്തിനു ആദ്യം ഉത്തരം. പെരിങ്ങോടന്‍ പറയുന്ന പുസ്തകം ആയിരുന്നു ഇംഗ്ലീഷ് തര്‍ജ്ജിമയായി ഒരുപാട് നാള്‍ നിലവിലുണ്ടായിരുന്നത്. അത് യൂറോപ്യന്‍ ശൈലിയില്‍ ഉള്ള ഒരു പുസ്തകം ആയിരുന്നു. (Stuart Gilbert തര്‍ജ്ജിമ ചെയ്തത്). പകരം അമേരിക്കന്‍ ശൈലിയില്‍ ഉള്ള പുസ്തകം ആണ് (ലളിതമായ, ചെറിയ വാക്യങ്ങള്‍) ഞാന്‍ ഉപയോഗിച്ചത്. അവതാരികയില്‍ തര്‍ജ്ജിമ ചെയ്ത Mathew Ward ഇങ്ങനെ പറയുന്നു.

No sentence in French literature in English translation is better known than the opening sentence of The Stranger. It has become a sacred cow of sorts, and I have changed it. In his notebooks Camus noted the observation that "the curious feeling the son has for his mother constitutes all his sensibility". And Sartre, in his "Explication de L'Etranger," goes out of his way to point out Meursault's use of the child's word "Maman" when speaking of his mother. To use the more removed, adult "Mother" is, I believe, to change the nature of Meursault's curious feeling for her. It is to change his very sensibility.

(പുസ്തകം കയ്യിലുണ്ട്. വേണേല്‍ സത്‌വ വഴി വന്നാല്‍ തരാം)

Duryodhanan said...

ഇനി കട്ടിയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം:

ഈ സീരീസ് എന്തിനാണ്? സെല്ഫ് ഹെല്പ് സീരീസ് ആണോ?: തുടങ്ങിയപ്പോള്‍ ഉള്ള ഉദ്ദ്യേശലക്ഷ്യങ്ങള്‍ അല്ല ഇപ്പോള്‍. ലക്ഷ്യങ്ങള്‍ എല്ലാം ഒരു അവിയല്‍ ആയിക്കിടക്കുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരു പോസ്റ്റും കൂടെയേ മനസില്‍ ഉള്ളൂ.

നല്ല തുടക്കങ്ങള്‍: ഒന്നുരണ്ട് ഉദാഹരണങ്ങള്‍ കൂടി തരാം. ജീവിതം പ്രണയസുരഭിലവും സുന്ദരവും ആയിരിക്കുന്ന ഈ കാലഘട്ടത്തില്‍.. (ബഷീര്‍, പ്രണയലേഖനം).

Happy families are all alike; every unhappy family is unhappy in its own way. —Leo Tolstoy, Anna Karenina

കൂടുതല്‍ ഇവിടെ കാണാം. ഞാന്‍ വായിച്ചിട്ടുള്ള പുസ്തകങ്ങളെയേ ചേര്‍ക്കുന്നുള്ളൂ.

നല്ല തുടക്കം ഇല്ലെങ്കിലും പുസ്തകം നന്നാവാം. ചെസ്സില്‍ ഓപ്പണിങ്ങ് ഗെയിം, എന്‍ഡ് ഗെയിം എന്നിവ പ്രധാനമാണ്. Well begun is half done എന്നും ഉണ്ടല്ലോ.

എന്നാല്‍ സുകുമാര്‍ അഴിക്കോടിന്റെ പ്രസംഗ ശൈലി ശ്രദ്ധിക്കുക. നില്‍ക്കുവാന്‍ പോലും വയ്യ എന്നുതോന്നിക്കുന്ന തരത്തില്‍, പതിയെ, ഒരു ശ്വാസം പോലെ തുടങ്ങി, വേഗത്തിലും ഉച്ചത്തിലും ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച് പ്രസംഗം നിറുത്തുന്ന ശൈലി. ഇവിടെ തുടക്കം പ്രധാനം അല്ലെന്നല്ല, തുടക്കം ആളുകള്‍ കേള്‍ക്കുകപോലും ഇല്ല.

There are rules and there are exceptions :-) ബാക്കി മറുപടി അടുത്ത കമന്റായി ഇടാം.

Duryodhanan said...

രാവിലെ എഴുന്നേറ്റ് കുളിച്ചുകുറിതൊട്ട്, ഹാസ്യകഥ എഴുതാനിരിക്കുന്നവരെ ഓര്‍ത്തു ചിരിയും വരുന്നു ;) - എങ്ങനെ എഴുതിയാലെന്താ? കൃതി നന്നായാല്‍ ആള്‍ക്കാര്‍ കൃതിയെയേ ഓര്‍ക്കൂ. എങ്ങനെ എഴുതി എന്നതോ ഒരു കലാകാരന്റെ വ്യക്തിജീവിതമോ അപ്രസക്തമാണ്. ഹെമിങ്ങ്‌വേ പറഞ്ഞ ഒരു വാക്യം ഓര്‍മ്മവരുന്നു. "Dont look at my life, look at my works". (ഇതിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ കഴിയുന്നില്ല). ഹെമിങ്ങ്‌വേയുടെ ഏറ്റവും നല്ല കൃതികളില്‍ ഒന്നായ For whom the bell tolls - ഇതില്‍ നായകനും നായികയും എല്ലാം ആത്മഹത്യയെ ഭീരുത്വമായി പുച്ഛിക്കുന്നു. (ഹെമ്മിങ്ങ്‌വേ ഒടുവില്‍ ആത്മഹത്യ ചെയ്തു).

ചുരുക്കത്തില്‍ - സാഹിത്യ കൃതികള്‍, അവ ഉത്കൃഷ്ടമാണെങ്കില്‍, സാഹിത്യകാരനെക്കാളും അവയ്ക്ക് ആയുസ്സു കാണും. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സാഹിത്യവും ജീവിതവും എല്ലാം കൂട്ടിക്കലര്‍ത്തി ആഘോഷമാക്കുന്ന സാഹിത്യകാരന്മാരും ഇല്ലാതില്ല (ഓസ്കാര്‍ വില്‍ഡെ ഇതിനു ഉദാഹരണമാണ്).

Duryodhanan said...

ഇനി ഏറ്റവും കട്ടിയുള്ള ഭാഗം: എന്റെ വിശ്വാസത്തില്‍ ഒരു എഴുത്തുകാരന്റെ ഭാവങ്ങള്‍ക്കും ചിന്തകള്‍ക്കും കഥ / കഥാപാത്രങ്ങളുമായി തന്മയീഭാവം വരുമ്പോഴാണ് കഥകള്‍ ഏറ്റവും നന്നാവുന്നത് എന്നാണ്. (ഖസാക്കിന്റെ ഇതിഹാസം എഴുതിയ വിജയന്റെയും ഗുരുസാഗരം എഴുതിയ വിജയന്റെയും മാനസികാവസ്ഥകള്‍ കഥയില്‍ പ്രതിഫലിക്കുന്നത് ശ്രദ്ധിക്കുക - കരുണാകരഗുരു നശിപ്പിച്ചു).

ജോര്‍ജ്ജ് ഓര്‍വ്വെല്‍, കാഫ്ക, ചെഖോവ്, തുടങ്ങിയ പല സാഹിത്യകാരന്മാരുടെയും മാനസികാവസ്ഥ കഥകളില്‍ പ്രതിഫലിക്കുന്നതു കാണാം.

ഈ തന്മയീ‍ഭാവം ജീ‍വിതവീക്ഷണങ്ങള്‍ / ജീവിതാനുഭവങ്ങളുമായി ചേര്‍ന്ന കഥകള്‍ എഴുതുമ്പോള്‍ വിജയിപ്പിക്കുവാന്‍ സഹായിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഇതിന്റെ ഒരു ചുരുക്കം ആയി ആണ്, ദിവസത്തിന്റെ പല കാലങ്ങളും കഥകളിലെ ഭാവങ്ങളുമായി തന്മയീഭാവം കൈവരിക്കുവാന്‍ കഥാകാരനെ സഹായിക്കും എന്ന് ഞാന്‍ പറഞ്ഞത്. എങ്കിലും ഇത് ഒരു നിയമം ആയി എടുക്കേണ്ടതില്ല. അനുകൂ‍ല സാഹചര്യങ്ങള്‍ സഹായിക്കുമ്പോള്‍ തന്നെ പ്രതികൂല സാഹചര്യങ്ങളിലും നല്ല സൃഷ്ടികള്‍ നടത്താം - ശ്രമം കൂടുതല്‍ ആയിരിക്കും എന്ന് മനസ്സ് പറയുന്നു - അറിയില്ല.

രാജ് said...

തന്മയീഭവിക്കുന്നത് രണ്ടു തരത്തിലാവാം, രണ്ടിനേയും വിശേഷിപ്പിക്കുമ്പോള്‍ ‘ട്രീറ്റ്മെന്റ്’ എന്ന പൊതുവായുള്ള പദം ഉപയോഗിക്കാം എന്നാണ് രസകരമായിട്ടുള്ള വസ്തുത.

ആദ്യത്തേത്, കഥയെഴുതാനുപയോഗിക്കുന്ന ഒരു ടെക്നിക്, കഥാപാത്രങ്ങളോട് തന്മയീഭവിക്കുവാനും കഥയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന വേളയില്‍ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുവാനും കഴിയുന്ന തരം ട്രീറ്റ്മെന്റ്. സിനിമയില്‍ മോഹന്‍‌ലാല്‍ എന്നൊക്കെ ഇതിനെ സിനിമാ ലേഖകര്‍ വാഴ്ത്തിപ്പറയും ;)

മറ്റൊന്ന് ‘ട്രീറ്റ്‌മെന്റ്’ വേണ്ട ഒരു അസുഖം. കഥാപാത്രം കഥാകാരനായും കഥാകാരന്‍ കഥാപാത്രമായും തന്മയീഭവിക്കപ്പെടുന്ന മാനസികവിഭ്രാന്തി.

ആദ്യത്തെ കൂട്ടരില്‍ നിന്ന് ഇതിഹാസങ്ങള്‍ പ്രതീക്ഷിക്കാം, രണ്ടാമത്തെ കൂട്ടരില്‍ നിന്ന് തീവ്രവമാ‍യ ചില അനുഭവങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രവും. ‘ജീവിത വീക്ഷണം’ എന്നുള്ളതിനെ കഥാകാരന്റെ രാഷ്ട്രീയം എന്ന് വിവക്ഷിക്കുമ്പോള്‍ കഥയുടെ ബുദ്ധിപാകമായി, അതിന്റെ മജ്ജയും മാംസവും യഥാക്രമം എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകതയും ശൈലിയുമാണ്. ഒറ്റയ്ക്കൊറ്റയ്ക്കു ഒന്നിനും നിലനില്പില്ലെന്നും തോന്നുന്നു. അതേ സമയം സര്‍ഗ്ഗാത്മകതയിലേയ്ക്കുള്ള ഒരു വിത്തുമാത്രമേ അനുഭവം ആകുന്നുള്ളൂ, ആ വിത്തിനെ പല രീതിയില്‍ ട്രീറ്റ് ചെയ്യുവാന്‍ കഴിയുന്നതിലൊന്ന് എമ്പതൈസിങ് ആണ്.

എഴുത്തിനെന്ന പോലെ വായനയ്ക്കും പല മാനങ്ങളുമുണ്ട്, എഴുത്തുകാരന്‍ എഴുതിയത് അയാളുടെ മാനസികാവസ്ഥയാണെന്ന് കരുതി അതിനോട് എമ്പതൈസ് ചെയ്യുന്നത് വായന സ്വീകരിക്കുന്ന ഒരു വഴിമാത്രമാണ്. ചുരുക്കത്തില്‍ ആത്മഹത്യയെ കുറിച്ചു് ഏറ്റവും ആത്മാര്‍ഥമായ ഒരു കുറിപ്പെഴുതുവാന്‍ നല്ലൊരു എഴുത്തുകാരനു ആത്മഹത്യ ചെയ്യുവാനുള്ള മാനസികാവസ്ഥ വേണ്ടതന്നെ. വായനക്കാരന്‍ ഈ എഴുത്തിനോടു എമ്പതൈസ് ചെയ്യുന്നതാണ് മിക്ക എഴുത്തുകാരും ഇഷ്ടപ്പെടുന്നത്, അതിനെ മനഃപൂര്‍വ്വം ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുന്ന എഴുത്തുകാരുമുണ്ട്, ഏലിയനേഷന്‍ പോലെയുള്ള ടെക്നിക് ഉപയോഗിക്കുന്നവര്‍.

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ കഥകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടി ആദ്യം.

1. നന്ദി. സ്വന്തം രചനകളെ ആരെങ്കിലും ഗൌരവമായി വായിച്ചു എന്നറിയുന്നത് ഒരു സന്തോഷമാണ്.

2. ഇരുണ്ടലൈംഗികത വിഷയമായി വരുന്നതിന്റെ കാര്യം ഞാന്‍ വ്യക്തമാക്കിയിരുന്നു; താല്‍കാലികമായി വിടപറഞ്ഞപോസ്റ്റില്‍. അതുചിലവായനകളുടെയും പഠന്നത്തിന്റെയും ഭാഗമായി വന്നതാണ്. ലൈംഗികത കഥകളില്‍ തുടര്‍ന്നും ഉണ്ടാവും -- ആവശ്യമെന്നു തോന്നുമ്പോള്‍.

3.രണ്ടാമത്തെ പരിണാമഗുപ്തി :). നേരേ പറഞ്ഞാല്‍ സുയോധനാ...ഒരു എഴുത്തുകാരനു വായനക്കാരെ വിമര്‍ശിക്കാന്‍ വളരെക്കുറച്ചുവഴികള്ളെയുള്ളൂ.. റൊമാന്റിക് ഏഴുനിലമാളികയില്‍ നിന്ന് ഇറങ്ങാന്‍ മടിക്കുന്നവായനക്കാരെ അത് മാളികയല്ല കരിമ്പനയാണെന്ന് ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. ആ കഥാവസാനത്തെക്കുറിച്ച് എനിക്കുള്ള മതിപ്പുകുറവ് അവസാന കമന്റുകളില്‍ ഞാന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ബാക്കി ഇനിയും പറയണോ...


4. ഏറ് എന്നെത്തന്നെ അസ്വസ്ഥനാക്കിയ കഥയാണ്. ആ അസ്വസ്ഥത വായനക്കാരിലേക്ക് പടര്‍ന്നതില്‍ സന്തോഷമുണ്ട്. പക്ഷേ എന്റെ രചനകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സാക്ഷി എന്ന കഥയാണ്. കാരണങ്ങള്‍ തികച്ചും വ്യക്തിപരമാകാനാണിട. ഒന്ന്:ചെറുകഥാരൂപം എന്റെ കൈക്ക് വഴങ്ങും എന്ന് ആദ്യമായി ഒരു ആത്മവിശ്വാസം തന്ന പോസ്റ്റ് അതാണ്. രണ്ട്: അതിലെ കഥാപാത്രത്തിന്റ്റെ സന്ദിഗ്ധതകള്‍ എന്റെ തന്നെ സന്ദിഗ്ധതകളാണ്: അംശമായി വെളിപ്പെടുന്ന പെണ്‍കാഴ്ചയില്‍ അമ്മയെയും ഇണയെയും മകളെയും തിരയുന്ന സന്ദേഹിയായ മനുഷ്യന്‍... :)

4. ആദ്യത്തെ യക്ഷിക്കഥ യഥാര്‍ത്ഥരൂപം എന്ന് സമ്മതിക്കുന്നു. പക്ഷെ ആ കഥയെ പൂര്‍ണമായും പോസിറ്റീവായ രീതിയിലേ വിലയിരുത്തിയിട്ടുള്ളൂ സുയോധനന്‍. സന്മനസ്സിനു നന്ദിയുണ്ട്; പക്ഷേ വിലയിരുത്തല്‍ എന്നത് വെറും പരിചയപ്പെടുത്തല്‍ ആയിപ്പോയോ എന്ന് സംശയം. പറഞ്ഞല്ലോ എഴുത്തില്‍ ഞാന്‍സന്ദേഹിയായ മനുഷ്യനാണ്. വിമര്‍ശനം എന്റെ സന്ദേഹങ്ങളെ വര്‍ദ്ധിപ്പിക്കാറുണ്ട്. പക്ഷേ വിമര്‍ശനത്തെ ഭയപ്പെടുകയോ അതില്‍ ആകുലപ്പെടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍.

ഓരോചുവടിലും ഞാന്‍ എന്നും അനുഭവിക്കുന്ന വ്യഥകളോടെ വരികളിലൂടെ നടക്കുകയാണ് ഞാന്‍ ചെയ്യുക. പക്ഷേ ആ വ്യഥകള്‍ എന്നെ വളര്‍ത്തിയിട്ടേയുള്ളൂ. സഹോദരതുല്യമായ ബഹുമാനം ഞാന്‍ വാക്കുകളില്‍ പ്രതീക്ഷിക്കൂന്നു. സൌമനസ്യം ആഗ്രഹിക്കുന്നില്ല.

ഗുപ്തന്‍ said...

ഇനി വിമര്‍ശകനുള്ള വിമര്‍ശനങ്ങള്‍: ഒന്ന്.


1. ശക്തമായ തുടക്കം എന്നത് ശരി. വായനക്കാരെ ആകര്‍ഷിക്കുന്നത് /പിടിച്ചിരുത്തുന്നത് ആവണമെന്നില്ല.ഞെട്ടിക്കുന്നതാവാം. ഉദാഹരണത്തിന് ഞാന്‍ വായിച്ച ഏറ്റവും നല്ല തുടക്കങ്ങളിലൊന്ന് ധര്‍മ്മപുരാണത്തിലേതാണ്. (മലയാളം എഡിഷന്‍)“ധര്‍മ്മപുരിയില്‍ ശാന്തിഗ്രാമത്തില്‍ പ്രജാപതിക്ക് തൂറാന്‍ മുട്ടി” എന്ന ഒറ്റവാചകത്തോടെ വായന നിറുത്തിയ പലരെയും എനിക്കറിയാം. In English, Vijayan toned it down considerably. Being largely unknown to the readers, he chose what you suggested: being attractive. It begins, "Strange stars have risen in the East..." or something in that line.

2. ഈ ചുറ്റുപാടുമുള്ള സങ്കേതങ്ങളും ഉദാഹരണങ്ങളും നുള്ളിപ്പെറുക്കിപ്പറഞ്ഞ് പോസ്റ്റിന്റെ ഒരു കൃഷ്ണന്‍‌നായര്‍ ശൈലി വരുത്താന്‍ മനഃപൂര്‍വം ഒരു ശ്രമം നടത്തിയപോലെ തോന്നി. അതു വേണോ?

(തുടരും... നിറുത്തി നിറുത്തിപ്പറഞ്ഞാലല്ലോ ഈണം വരൂ !)

വെള്ളെഴുത്ത് said...

എന്തു സംസാരിക്കുന്നു എന്നല്ല, ആളുകള്‍ സംസാരിക്കാന്‍ തുടങ്ങുന്നു എന്നതു തന്നെ വലിയ കാര്യം..ഇനി ഞാനിതെല്ലാം ഒന്നു കൂടി മനസ്സിരുത്തി വായിക്കട്ടെ..

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

തുടരുന്നു:

1. സമയം നോക്കി എഴുതാനിരിക്കുന്നതൊക്കെ ആപേക്ഷികമാണെന്ന് തോന്നുന്നു. എനിക്കങ്ങനെ സമയം ഒന്നും ഇല്ല. ഒരാശയം തന്നെ ഒന്നിലേറെ ദിവസം മനസ്സില്‍ കൊണ്ടുനടന്നിട്ട് എഴുതിയ ഒരു ഐറ്റമേ എന്റെ ബ്ലോഗില്‍ ഉള്ളൂ. അതീ പറഞ്ഞ യക്ഷിയാണ്. ബാക്കിയൊക്കെ പിറന്നപടി ഉടുതുണിപോലും ഇല്ലാതെ ബ്ലോഗില്‍ വന്നതാണ്.

ബഷീര്‍ മതിലുകള്‍ എഴുതിയ സാഹചര്യം മനോരമയില്‍ തോമസ് ജേക്കബ് എഴുതിയിരുന്നു. കൌമുദി പത്രാധിപര്‍ ഒരു ഭീഷണിയുടെ ബലത്തില്‍ ബഷീറിനെ ഒരു ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് എഴുതിക്കുകയായിരുന്നത്രേ മതിലുകള്‍. ആ കഥ പലരീതിയില്‍ വ്യാഖ്യാനിക്കാം : പൂട്ടിയിടപ്പെട്ട് ബഷീറിനു ജയില്‍ ജീവിതത്തിന്റെ ഓര്‍മകള്‍ ഉണ്ടാ‍യെന്നോ.. അത്രയും ടെന്‍സ് ആയ സാഹചര്യത്തില്‍ നിന്നുപോലും ഒരു നല്ല കഥ ഉണ്ടായെന്നോ ഒക്കെ. എന്തായിരിക്കും സത്യം?

2. ഈ പണി നിറുത്താന്‍ പോക്കുന്നുഎന്നൊരു സൂചന കണ്ടു. അത് വളരെ ആലോചിച്ചു മതി. നോക്കൂ ...ഇങ്ങനെയുള്ള പോസ്റ്റുകളില്‍ പലപ്പോഴും പോസ്റ്റിനെക്കാള്‍ ഗുണം ചര്‍ച്ചകൊണ്ടുണ്ടാകും. പോസ്റ്റ് മോശമാകുന്നതുകൊണ്ടല്ല; പലരുടെ വീക്ഷണങ്ങള്‍ ഒരുമിച്ചുവരുന്നതിന്റെ/വിനിമയം നടക്കുന്നതിന്റെ ശക്തി ഒറ്റപ്പോസ്റ്റിനുകിട്ടാന്‍ വിഷമമായതുകൊണ്ട്.

ഇവിടെത്തന്നെ പെരിങ്ങോടന്റെ വിനിമയങ്ങള്‍ നോക്കൂ. പെരിങ്ങോടനെക്കൊണ്ട് ഇത് പറയിക്കുന്നത് ദുര്യോധനന്റെ വിജയം ആണ്. എന്റെ തന്നെ എഴുത്തിനെക്കുറിച്ച് എനിക്കറിയാത്ത / ഞാന്‍ ശ്രദ്ധിച്ചിട്ടില്ലാത്ത പലതും ഇവിടെയും മറ്റുപോസ്റ്റുകളിലും വെളിപ്പെടുന്നുണ്ട്.

3. കഥരചനയേക്കുറിച്ചുള്ള ആശയം പങ്കുവയ്ക്കുന്നത് നല്ലതുതന്നെയാണ്. വളയം എന്താണെന്ന് ദുര്യോധനന്‍ പറഞ്ഞാല്‍ ഞങ്ങള്‍ എഴുത്തിലെ പാണ്ഡവപക്ഷം വളയമില്ലാതെ ചാടാന്‍ ശ്രമിക്കാം. അക്കാര്യത്തില്‍ പെരിങ്ങോടന്റെ പക്ഷത്താണ് ഞാന്‍. ഇയാള്‍ ഈ പറഞ്ഞ ടെക്നിക്കൊക്കെ അറിഞ്ഞിരിക്കുന്നതും ശ്രമിച്ചുനോക്കുന്നതും നല്ലതുതന്നെ. പക്ഷേ വളയത്തില്‍കൂടി ചാടിപ്പഠിക്കാനല്ല. വളയം ഇല്ലാത്തിടംകണ്ടു പിടിക്കാനും.. പുതിയവളയങ്ങള്‍ ഉണ്ടാക്കാനും :)..(ആ‍റുമാസത്തെ ഇടവേളകഴിഞ്ഞു.... )

അപ്പോള്‍ കൂടുതല്‍ പേരെപ്പറ്റി...

നിര്‍മലേടത്തിയെപ്പറ്റി..ഇട്ടിമാളുവിന്റെ കഥകളെപ്പറ്റി... അങ്ങനെ പലരെക്കുറിച്ചും എഴുതാനുണ്ട്... ഇപ്പണി നിറുത്തരുത്...

Anonymous said...

അതേയ്, ഈ ബ്ലോഗിന്റെ പാസ്‌വേര്‍ഡ് ഞാന്‍ സ്ക്രാംബ്ല് ചെയ്തു കളഞ്ഞായിരുന്നു.. ദുര്യോധനന്‍ എന്ന ഐ.ഡി. ഇല്‍ നിന്നും ഇനി പോസ്റ്റും കമന്റും ഒന്നും വേണ്ട എന്നുവിചാരിച്ച്. ഇനി ശശി എന്ന ഐഡിയില്‍ പോസ്റ്റ് ചെയ്താല്‍ മതിയോ? rodromeo.blogspot.com എന്ന ബ്ലോഗില്‍?

സ്വന്തം

റോഡ് റോമിയോ / ശശി / ദുര്യോധനന്‍

ഗുപ്തന്‍ said...

ഹ ഹ ബെസ്റ്റ്...ഇത് ആളാരാണെന്ന് എന്താ ഉറപ്പ്

Anonymous said...

പെരിങ്ങോടന്‍ പറഞ്ഞതില്‍ എനിക്കു കാര്യമായി തോന്നിയ രണ്ട് വ്യക്തികള്‍ 1) ഷേക്സ്പിയര്‍, 2) നബക്കോവ് എന്നിവരാണ്. ബാക്കി വായിച്ചിട്ടുള്ള ഒട്ടുമിക്ക എഴുത്തുകാരും അവരുടെ ഏറ്റവും നല്ല കൃതികള്‍ കഥാതന്തുവുമായി ഉള്ള തന്മയീഭാവത്തില്‍ നിന്നും വന്നതാണെന്നു കാണാം.
ഉദാഹരണങ്ങള്‍ അനവധി.

പേള്‍ എസ്. ബക്ക്, ജോര്‍ജ്ജ് ഓര്‍വ്വെല്‍, സാമുവല്‍ ബെക്കെറ്റ്, ഷോളൊക്കോവ്, തുടങ്ങി ഉദാഹരണങ്ങള്‍ നിരവധി. (ജാമ്യം: ഷോളൊക്കോവിന്റെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല. ഷെല്ഫില്‍ ഇരിപ്പുണ്ട്).

കഥാപാത്രത്തില്‍ നിന്നും വേറിട്ട് ഇറങ്ങിപ്പോവാനും എന്നിട്ടും കഥ ഭലിപ്പിക്കുവാനും കഴിയണമെങ്കില്‍ അസാമാന്യ പ്രതിഭവേണം എന്ന് ഞാന്‍ പറയട്ടെ. (കാഫ്ക ഒരു ശുഭപര്യവസായിയായ, അരക്ഷിതാവസ്ഥ ഇല്ലാഥ്ത, കൃതി എഴുതിയാല്‍ എങ്ങനെ ഇരിക്കും? ശരിയാവില്ല എന്ന് എന്റെ പക്ഷം. കാഫ്കയുടെ പട്ടാളച്ചിട്ടയില്‍ മക്കളെ ദണ്ഡിപ്പിച്ച് വളര്‍ത്തിയ പിതാവില്‍ നിന്നും കുട്ടിക്കാലത്തേ കാഫ്കയ്ക്ക് കിട്ടിയത് അരക്ഷിതാവസ്ഥയാണ്. ഇത് കാഫ്കയുടെ കൃതികളില്‍ (ട്രയല്‍, കാസില്‍, മെറ്റമോര്‍ഫസിസ്,..) തുളുമ്പുന്നു.

വിയോജിപ്പ് പ്രധാനമായും തന്മയീഭാവത്തില്‍ നിന്നും തീവ്രമായ ഒന്നോ രണ്ടോ കഥകള്‍ മാത്രം എന്നതിനാണ്. ഇന്ന് രാവിലെ എണീറ്റപ്പോള്‍ ഉള്ള ചിന്തകള്‍ ആയിരിക്കില്ല ഇന്നുവൈകിട്ട്. ജീവിതം ദിനംതോറും കയ്പ്പും മധുരവും എരിയും എല്ലാം കലര്‍ന്ന അനുഭവങ്ങളെ കോരിച്ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതില്‍ ആകര്‍ഷകമെന്നു തോന്നുന്നവ, തങ്ങിനില്‍ക്കുന്നവ, കഥകളാക്കുമ്പോള്‍ അവയില്‍ തന്മയീഭാവം വരുന്നു. ആത്മഹത്യയെക്കുറിച്ച് തന്മയീഭാവത്തോടെ എഴുതാന്‍ ആത്മഹത്യചെയ്യാന്‍ ഇരിക്കുന്നു എന്നുപോലും നിരൂപിക്കേണ്ട കാര്യമില്ല. ബ്ലോഗ് പൂട്ടാന്‍ പോവുന്നു, ഇനി കമന്റിടുന്നവര്‍ എന്നെക്കുറിച്ച് എന്തു ചിന്തിക്കും, ഇതിനു എന്റെ ജീവിതത്തില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോ? അവര്‍ എന്നെപ്പറ്റി ചര്‍ച്ചചെയ്യുമോ? എങ്കില്‍ എത്രനാള്‍? എത്രനാള്‍ കഴിഞ്ഞ് ദുര്യോധനന്‍ എന്ന ബ്ലോഗ് നാമം മറക്കും? ഇനി എന്നെങ്കിലും ദുര്യോധനന്‍ എന്ന പേരുകേട്ടാല്‍ ഇവരൊക്കെ എന്നെ ഓര്‍ക്കുമോ? മനുഷ്യന്റെ ഓര്‍മ്മ എത്ര നശ്വരമാണ്, എന്നൊക്കെ ചിന്തിച്ചാല്‍ തന്നെ ആത്മഹത്യയെക്കുറിച്ച് ഒരു നല്ല കഥയ്ക്കുള്ള വെടിമരുന്നു കിട്ടില്ലേ? ഇതും തന്മയീഭാവം തന്നെ.

Anonymous said...

പെരിങ്ങോടനോട് ഒരു വാക്യം കൂടി. മോഹന്‍ലാല്‍ താരം തന്നെ. അറുന്നൂറോളം ചിത്രങ്ങളില്‍ നായകവേഷം കെട്ടിയ നസീര്‍ അതിലും താരം - ഒരു ചിത്രത്തിലെ ശോകരംഗത്തില്‍ നിന്നായിരിക്കും അടുത്ത ചിത്രത്തിലെ യുഗ്മരംഗത്തേയ്ക്ക് നസീര്‍ ഓടിയെത്തി അഭിനയം ഫലിപ്പിക്കുന്നത്.

എന്നാല്‍ അടൂരിന്റെ ചിത്രത്തില്‍ വിക്കുള്ള കഥാപാത്രമായി അഭിനയിക്കാന്‍ ഒരുമാസത്തോളം വിക്കിസംസാരിച്ച് പിന്നീട് ആ ശീലം മാറ്റാന്‍ ഒരുപാടുപാടുപെട്ട നടനെക്കുറിച്ച് മനോരമയില്‍ വായിച്ചു. അടൂര്‍ തന്റെ ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ തന്മയീഭാവത്തോടെ അഭിനയിക്കണം എന്ന് വളരെ നിര്‍ബന്ധമുള്ള സംവിധായകനാണ്. കലാമണ്ഡലം ഗോപിയെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കുവേണ്ടി അടൂര്‍ കലാമണ്ഡലം ഗോപിയെത്തന്നെ പറമ്പില്‍ പലതവണ ഒരേ ഷോട്ടിനുവേണ്ടി നടത്തിച്ചും സംസാരിപ്പിച്ചും കഷ്ടപ്പെടുത്തിയ കഥ പ്രശസ്തമാണ്.

ഗുപ്തന്‍ said...
This comment has been removed by the author.
Anonymous said...

മനു: സാക്ഷി ഞാന്‍ വായിക്കാതെ വിട്ടുപോയതാണ്. വായിക്കാം.

കഥകളിലേയ്ക്ക് ആഴ്ന്നിറങ്ങാത്തതിനുള്ള ഒരു പ്രധാന കാരണം കഥകളെ ഒരു തലത്തില്‍ കൂടുതല്‍ അപഗ്രഥിച്ചാല്‍ കഥാകൃത്തിന്റെ ജീവിത സങ്കല്‍പ്പങ്ങള്‍ കുറെയേറെ മനസിലാക്കാം എന്നു തോന്നിയതുകൊണ്ടാണ്. മനുവിന്റെ കഥകളില്‍ ശാന്തതയില്ല, ക്ഷോഭമാണ് വികാരം.(ഇത് ഒരു ന്യൂനതയല്ല).
പുരുഷകഥാപാത്രങ്ങളെ നീചരായി / ലൈംഗീകതയുടെ അടിമകളായി മനു ചിത്രീകരിക്കുന്നു. (മൂന്നോ നാലോ കഥകള്‍ വായിച്ചുള്ള പരിചയമാണ്. അല്ലാത്ത കഥകളും ഉണ്ടെങ്കില്‍ ക്ഷമിക്കുക).

യക്ഷിക്കഥ ഒതുക്കമുള്ള കഥയാണ്. അതില്‍ ഏറെ പരാതികള്‍ ഇല്ല. എന്നാല്‍ മാതൃകഥാപാത്രത്തിന്റെ അഗമ്യഗമനം ഏറ് എന്ന കഥയിലും പറഞ്ഞിട്ടുണ്ടല്ലോ. ഒരു പുസ്തകം ആക്കുകയാണെങ്കില്‍ ഇത് ആവര്‍ത്തനം ആവും. കഥയില്‍ നിന്നുള്ള ഒരു പരാതി നായികയുടെ രതിചോദനകള്‍ ഒന്നും തന്നെ കഥയില്‍ വരുന്നില്ല എന്നതാണ്. ഉണ്ണിയെ ഓര്‍ക്കുമ്പോള്‍ ഉള്ള ഒരു കോരിത്തരിപ്പെങ്കിലും കഥയില്‍ വന്നെങ്കില്‍ നല്ലതായിരുന്നു - ഇത് അഭിപ്രായത്തിനു വേണ്ടിയുള്ള അഭിപ്രായം ആവാം.

ഒരേ സമയം മേന്മയെന്നും ന്യൂനതയെന്നും പറയാന്‍ പറ്റുന്നത് മനുവിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്താല്‍ അവയുടെ ഭംഗി പോവും എന്നതാണ്. ബുക്കര്‍ പ്രൈസ് / നോബല്‍ പ്രൈസിനെ ഒക്കെ ഇത് പ്രതികൂലമായി ബാധിക്കും എന്ന് പറയേണ്ടതില്ലല്ലോ.

ഗുപ്തന്‍ said...

"ബുക്കര്‍ പ്രൈസ് / നോബല്‍ പ്രൈസിനെ ഒക്കെ ഇത് പ്രതികൂലമായി ബാധിക്കും എന്ന് പറയേണ്ടതില്ലല്ലോ."

ആക്കുന്നെങ്കില്‍ മിനിമം ഇങ്ങനെയെങ്കിലും ആക്കണം മഹാരാജാവേ... അടിയനു സന്തോഷമായി.. :)

കാര്യമായിട്ടുപറഞ്ഞതിനു മറുപടി നാളെത്തരാം.. ഇന്ന് അല്ലെങ്കില്‍ പോര്‍ട്ട്റ്റിക്കോയില്‍ കിടന്നുറങ്ങണ്ടി വരും :(

ഗുപ്തന്‍ said...

ഈ അവസാനത്തെ കമന്റില്‍ വസ്തുതാപരമായ തെറ്റുകള്‍ ഉണ്ട്.

1.അഗമ്യാഗമനം/അഗമ്യ ഗമനം എന്റെ കഥകളില്‍ ഒരിടത്തുമാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളൂ.. യക്ഷിയിലെ ചെറിയച്ഛന്റെ പൂര്‍ത്തീകരിക്കാത്ത കാമത്തില്‍. ഏറില്‍ മാതൃകഥാപാത്രത്തിന്റെ പരപുരുഷബന്ധം (അഗമ്യഗമനം ഇല്ലേ ഇല്ല) കഥയിലെ തീമില്‍ വരുന്നില്ല. ഷിബുവിനെക്കുറിച്ചുള്ള സൂചനകളില്‍ നിന്ന് (അമ്മയെക്കുറിച്ചുള്ള സൂചനകളില്‍ അല്ല) അത് ഒരു സാധ്യതയായി ഉണ്ണിയെ (വായനക്കാരനെയും) ഭയപ്പെടുത്തുകയേ ചെയ്യുന്നുള്ളു. ഷിബു സ്വന്തം സാധ്യതകള്‍ പെരുപ്പിക്കുന്ന ആളാണെന്ന് കഥയില്‍തന്നെ സൂചനയുള്ളതുക്കൊണ്ട് ‘അമ്മയെക്കുറിച്ച്’ ഫാക്ച്വലായ ഒരു സ്റ്റേറ്റ്‌മെന്റ് കഥയുടെ ഭാഗമേയല്ല. വിടുവായനായ പുരുഷന്‍ സ്ത്രീയീക്കുറിച്ച് പറയുന്നതെന്തും സത്യമായിരിക്കണം എന്ന വായനക്കാരന്റെ ഷോവനിസം വിജയിക്കുന്നു; അതിനുള്ള വഴി ഞാന്‍ കഥയില്‍ തുറന്നിട്ടിട്ടുമുണ്ട്.

2: ഏറും അതിനുശേഷം വന്ന കഥകളും എന്റെ വ്യക്തിജീവിതത്തെ ഒരുതരത്തിലും സൂചിപ്പിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ മെയ്‌ല്‍ വിക്റ്റിമൈസേഷന്‍ എന്ന ഒരു പഠനവിഷയത്തില്‍ നിന്ന് ബ്ലോഗിലെ ചില സംഭവങ്ങളിലേക്ക് കയറുകയായിരുന്നു ഞാന്‍.

2.1 ഏറ്: അനോണിമസ് കമന്റിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ തകര്‍ക്കുന്ന കാലത്താണ് ആ കഥ വന്നതെന്ന് അധികം ആരും ശ്രദ്ധിച്ചുകണ്ടില്ല്. ഒളിഞ്ഞിരുന്ന് കല്ലെറിയുന്ന ഷിബു റ്റിപ്പിക്കല്‍ അനോണിയാണ്. ഇരയാകുന്നത് സ്ത്രീ മാത്രമല്ല.. അവനില്‍ നിന്ന് സ്ത്രീയെ ഒബ്‌ജെക്റ്റ് ആ‍യി കൈകാര്യം ചെയ്യാന്‍ ശീലിക്കുന്ന ബാക്കി ‘ഉണ്ണി‘കളും.

2.2: തുടക്കം: കഥ ഇപ്പോള്‍ ലൈനില്‍ ഇല്ല. കമന്റുകളില്‍ ഞാന്‍ തന്നെ സൂചിപ്പിച്ചതുപോലെ ഇഞ്ചിയുടെ ഒരു പോസ്റ്റില്‍ വന്ന മെയ്‌ല്‍ ഗേയ്സിംഗിനെക്കുറിച്ചുള്ള ചര്‍ച്ചക്കുള്ള പ്രതികരണമായി സ്തീ തന്റെ ഉടല്‍ ഗാര്‍ഹികരാഷ്ട്രീയത്തില്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന ചില സൂചനകളായിരുന്നു അത്. യക്ഷിയിലും പരാജിതരിലും ഞാന്‍ ആ ആശയം തുടര്‍ന്നിട്ടുണ്ട്.

2.3. ജഡം: ഒരു കമന്റില്‍ സൂചിപ്പിച്ചതുപോലെ അരാഷ്ട്രീയതയുടെ അപകടങ്ങളെക്ക്കുറിച്ചുള്ള ഒരു പൊളിറ്റിക്കല്‍ മെറ്റഫര്‍ ആണ് അത്. അതിന്റെ പ്രചോദനം ഡാലിയുമായി ഞാന്‍ നടത്തിയ ഒരു ചെറിയ സംവാദമാണ്.

2.4. യക്ഷി: അത് പൂര്‍ണമായും ബ്ലോഗില്‍ നടന്ന സംവാദങ്ങളുടെ പശ്ഛാത്തലത്തില്‍ തന്നെ വന്നതാണ്. വിശദീകരിക്കുന്നില്ല. സ്ത്രീപുരുഷ ബന്ധത്തില്‍ അടിസ്ഥാനപരമായി കടന്ന്നുകൂടിയിരിക്കുന്ന ചിലാ മുന്‍‌-വിധികള്‍ക്ക് നിരപരാധികളായചില ഉണ്ണികളും ഇരയാകുന്നുണ്ടെന്ന് സൂചിപ്പിക്കുകയായിരുന്നു അതിന്റെ പൊളിറ്റിക്സ്. എല്ലാ പുരുഷന്മാരും ചെറിയച്ഛന്മാരല്ല: പക്ഷേ സ്വയം ‘ഇരയോട്’ ഐഡന്റിഫൈ ചെയ്യുന്ന സ്ത്രീ പലപ്പോഴൂം എല്ലാവരെയും ചെറിയച്ഛന്മാരായി കാണുകയും നിരപരാധികളായ ഉണ്ണികള്‍ അവര്‍ തന്നെ ആഗ്രഹിക്കാത്ത ഇരകളാവുകയും ചെയ്യുന്നു.

2.5 പരാജിതര്‍. പൊളിറ്റിക്കല്‍ ലൈന്‍ മുകളില്‍ പറഞ്ഞതൊക്കെ തന്നെ... പ്രത്യേകിച്ച് ഒരു ബ്ലോഗ് സംഭവം ഇതിനുപിന്നില്‍ ഇല്ല.


-- മുകളില്‍ പറഞ്ഞതില്‍ നിന്ന് രണ്ടുകാര്യങ്ങള്‍ വ്യക്തമായെന്ന് വിചാരിക്കുന്നു.

* ഏറിനു ശേഷം വന്ന കഥകളിലെ സ്ത്രീപുരുഷ ബന്ധങ്ങളിലെ രാഷ്ട്രീയം ബ്ലോഗ് ചര്‍ച്ചകളില്‍ ഞാന്‍ നടത്തിയ നിരീക്ഷണങ്ങളാണ്. അതിലെ സെക്ഷ്വല്‍ ഇമേജറി വന്ന ചര്‍ച്ചകളുടെ ബൈ പ്രോഡക്റ്റും.

** അരാഷ്ട്രീയത -എന്റെ രാഷ്ട്രീയ നിലപാട് നിശ്ചലമായ ജഡതയല്ല. ഞാന്‍ സാക്ഷിയാണ്. ജീവനുള്ള .. ഉള്ളില്‍ വ്യക്തമായ സഹാനുഭൂതികള്‍ ഉള്ള കാഴചക്കാരന്‍. എന്റെ അരാഷ്ട്രീയത രാഷ്ട്രീയത്തില്‍ അന്തര്‍ലീനമായ വര്‍ഗീകരണത്തിന്റെ മാത്രം നിരാസമാണ്.

3. എന്റെ നിലപാടുകള്‍..എന്റ്റ്റെ വ്യക്തിത്വം തികച്ചും പ്രതിഫലിക്കുന്ന രണ്ടുകഥകള്‍ ബ്ലൊഗിലുണ്ട്: ഒന്ന് തികച്ചും ആത്മകഥാപരമെന്നു പറയാവുന്ന സഹയാത്രിക. (എന്റെ ആദ്യത്തെ കഥ) പിന്നെ നേരത്തെ സൂചിപ്പിച്ചതുപോലെ സാക്ഷി: (ചെറുകഥാ രൂപം കയ്യില്‍ ഒതുങ്ങും എന്ന് എനിക്ക് പ്രതീക്ഷ തന്ന ആദ്യ രചന)സമയം കിട്ടുമ്പോള്‍ അതൂരണ്ടും വായിക്കുക. (രണ്ടിലൂം ലൈംഗികതയുണ്ട്: പക്ഷേ അത് അവസാന കഥകളില്‍ കണ്ടതുപോലെ ക്ഷോഭാത്മകമല്ല.)

രാജ് said...

മനു, രാഷ്ട്രീയപരമായി മെയില്‍ വിക്റ്റിമൈസേഷനെ കുറിച്ചു ‘നമ്മള്‍’ പറയാന്‍ പാടില്ലാത്തതാണ്, അത് പലര്‍ക്കും ഒരു അലിബിയാകുന്നുണ്ട്. ‘അയ്യോ പാവം പുരുഷന്‍’ എന്നൊരു ഇമേജ് പലര്‍ക്കും നല്ല ഒളിവാണ്. ‘ഏറ്’ മൂളിപ്പായുന്ന സ്ത്രീകള്‍ക്കു ചുറ്റും ആശയപരമായി പ്രതിലോമകരമായിരിക്കും ഈ ഇമേജിനറി. ചില വസ്തുതകള്‍ കുറേകൂടെ ന്യായം അര്‍ഹിക്കുന്ന വസ്തുതകള്‍ക്കുവേണ്ടി മറച്ചുവയ്ക്കാം എന്ന് തോന്നുന്നു.

കഥയെ കുറിച്ചു സ്വയമുള്ള നിരീക്ഷണങ്ങള്‍ക്കും, തുറന്നുപറച്ചിലുകള്‍ക്കും ഒരു വലിയ സലാം.

ഗുപ്തന്‍ said...

പെരിങ്ങോടന്‍ പറഞ്ഞതില്‍ വസ്തുതയുണ്ട്. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ചൂഷണമനോഭാവുമായി - സ്ത്രീയെ ഉപഭോഗവസ്തുവാക്കുന്ന റ്റിപ്പിക്കല്‍ പുരുഷമനസ്ഥിതിയുമായി- തട്ടിച്ചുനോക്കുമ്പോള്‍ മെയ്‌ല്‍ വിക്റ്റിമൈസേഷന്‍ അപകടം കുറഞ്ഞ ഒരു പ്രതിഭാസമാണ്. ഇക്കാര്യം ഡാലിയും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്: മുന്‍പ് സസാരിച്ചിട്ടുള്ളപ്പോള്‍. മെയ്‌ല്‍ വിക്റ്റിമൈസേഷന്‍ എന്നതിന്റെ പൊളിറ്റിക്കല്‍ ആപ്ലിക്കേഷന്‍ അതിനെ ശിഖണ്ഡിയാക്കി ഉപയോഗിക്കലാണെന്നും ബോധ്യമുള്ളതാണ്.

യക്ഷിക്കഥ ഇടുന്നതിനുതൊട്ടുമുന്നേ ഞാന്‍ തുടക്കം എന്ന കഥ റീ പബ്ലിഷ് ചെയ്തിട്ട് മൊത്തമായി മുക്കിയിരുന്നു. അതിന്റെ കാരണം ശിഖണ്ഡിയായി യുദ്ധരംഗത്തേക്ക് പോകാനുള്ള മടി തന്നെ. യുദ്ധം മുറുകിയ നേരമായിരുന്നു അത് :)

തുടക്കം എന്ന കഥ -- മണ്ണാങ്കട്ട !! കഥയല്ല അതില്‍ ഞാന്‍ പറയാനുദ്ദേശിച്ച കാര്യം -- ആരെങ്കിലും ശരിയാക്കി മനസ്സിലാക്കുമോ എന്ന് എനിക്കിപ്പോഴും ഉറപ്പില്ല. ഒരു ക്യൂബിക് രചനയിലെന്ന പോലെ പലതലങ്ങളില്‍ ഒരു മെയ്‌ല്‍ വോയറെ അവതരിപ്പിക്കുകയായിരുന്നു ഞാന്‍:

1.ഒരു വീടിനുള്ളില്‍ സ്ത്രീകള്‍ ഇപ്പോഴും പുലര്‍ത്തുന്നാ ശീലങ്ങള്‍ ആണ്‍കുട്ടികളെ വികലമായ മനസ്സുള്ളവരായി വളര്‍ത്തുന്നുണ്ട്.

2. കുറഞ്ഞകാലത്തെ സുരക്ഷിതത്വത്തിനും സുസ്ഥിതിക്കും വേണ്ടി സ്ത്രീ സ്വത്വം -- വൈകാരികമായും ലൈംഗികമായും -- വില്‍ക്കുന്ന/പണയപ്പെടുത്തുന്ന സ്ത്രീകള്‍ അപകടകാരികളായ പുരുഷന്മാരെ സൃഷ്ടിക്കുന്നു.

3.സ്ത്രീപുരുഷബന്ധങ്ങളില്‍ ആണിന്റെ വൈകാരികമായ ചായ്‌വുകള്‍ --- ഇവിടെ ബ്ലോഗില്‍ അധികമായി കിട്ടുന്ന കമന്റു പോലും വരും-- സ്വന്തം പൊളിറ്റിക്കല്‍ അഡ്വാന്റേജിനായി ഉപയോഗിക്കുന്നവര്‍ വേട്ടനായക്കളെ വളര്‍ത്തുന്നവരാണ്.

ചുരുക്കിപ്പറഞ്ഞാല്‍ മെയ്‌ല്‍വിക്റ്റിമൈസേഷന്റെ ഏറ്റവും സങ്കീര്‍ണമായ വശം അത് കുറ്റബോധത്തെയും കുറ്റവാസനയെയും സൃഷ്ടിക്കുന്നു എന്നതാണ്. I am sure you know that behind every serial killer there is an emotionally/ sexually abused child. The typical male victim inevitably becomes a predator.

ഈ കഥകളിലൂടെ ഞാന്‍ കൊണ്ടുവരാന്‍ ശ്രമിച്ച രാഷ്ട്രീയം ഇത്തരം വേട്ടനായ്ക്കള്‍ ഉണ്ടാകുന്ന ഗര്‍ഭഗൃഹങ്ങള്‍ വര്‍ഗീകരിക്കാനാവാത്തവിധം സങ്കീര്‍ണവും പരസ്പരം കെട്ടുപിണഞ്ഞതും ആണെന്നാണ്. അതായത് അത് ഏകപക്ഷീയമായി ആ‍ണ്‍ മനസ്സിലോ പെണ്മനസ്സിലോ ഉണ്ടാകുന്ന തിന്മയല്ല. അത് ഒരു പരസ്പരപൂരകത്വത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.

വര്‍ഗം തിരിഞ്ഞുള്ള കുറ്റപ്പെടുത്തലുകളല്ല (ആണ്‍പക്ഷവും പെണ്‍പക്ഷവും) വ്യക്തികളുടെ നവീകരണമാണ് രക്ഷാമാര്‍ഗം. ദുര്‍ബല വര്‍ഗത്തെ പിന്താങ്ങുക എന്ന റ്റിപ്പിക്കല്‍ പുരോഗമനമനോഭാവം യഥാര്‍ത്ഥത്തില്‍ ഒന്നാംതരം ഷോവനിസം ആണ്. പാര്‍ലമെന്റില്‍ ഉള്‍പടെ ക്വോട്ടാ ഏര്‍പ്പെടുത്തി നാം നാഷണലൈസ് ചെയ്ത ഷോവനിസം.

പെണ്ണിനെ സംരക്ഷിക്കാനല്ല അവളെ ബഹുമാനിക്കാനാണ് ശ്രമിക്കേണ്ടത്. അവള്‍ക്ക് വളരാനുള്ള അവസരം നിഷേധിക്കപ്പെടുന്ന അവസ്സ്ഥകളെയാണ് നാം ചെറുക്കേണ്ടത്. ഉദാഹരണത്തിനു പെണ്ണ് പഠിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ആണല്ല;അമ്മമാരും അമ്മായിയമ്മമാരും ഉള്‍പെട്ട ഒരുവ്യവസ്ഥിതിയാണ്. പെണ്ണിന് ആണ്‍പക്ഷത്തുള്ളതുപോലെ ശത്രുക്കള്‍ പെണ്‍‌പക്ഷത്ത് തന്നെയുണ്ട്.

ആണ്‍ ‌പെണ്‍ വര്‍ഗീകരണത്തിനപ്പുറമാണ് സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അതുകൊണ്ട് പ്രശ്നത്തിന്റെ വര്‍ഗീകരണത്തിനെതിയായ പ്രതിഷേധം എന്ന നിലയിലാണ് ഈ രചനകള്‍ക്ക് എന്റെ നോട്ട്ബുക്കിലുള്ള സ്ഥാനം. (എന്നെക്കൊണ്ടിതു ചെയ്യിച്ചത് ഏത് പ്രശ്നത്തെയും എടുത്തുചാടി വര്‍ഗീകരിക്കുന്ന ചില പെണ്‍‌ബ്ലോഗര്‍മാരും ) അല്ലാതെ ആണ്‍പക്ഷത്ത് -അര്‍ജുനനായോ ശിഖണ്ഡിയായോ- നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഞാന്‍ സഞ്ജയനല്ലേ.. സാക്ഷി!!!

വാളൂരാന്‍ said...

njAn iviTeninnum orupAT~ orupAT~ puthiya vivarangaL aRiyunnu, vaLare santhOsham thOnnunnu...
ASamsakal, manuvinum, SaSikkum, peringOTanum....

പ്രമോദ് കുമാർ said...

‘വിശ്വസാഹിത്യം‘ എന്ന വാക്ക് ഗൂഗ്‌ളില്‍ സെര്‍‌ച്ചു ചെയ്തപ്പോള്‍ എത്തി പെട്ടതാണ്‍ ഇവിടെ.
താങ്കള്‍, വിശ്വസാഹിത്യ നന്നയി വായിക്കുന്ന ഒരാളാണൊല്ലോ, പിന്നെ എന്തു കൊണ്ടു വിശ്വസാഹിത്യത്തെ കുറിച്ച് ഒന്നും എഴുതുന്നില്ല.
(ബ്ലോഗ്ഗവാരഫലം നന്നയിട്ടുണ്ട്‌,അതുമാത്രം മതിയോ ?)
തീര്‍ച്ചയായും, ഏം. കൃഷണന്‍‌നായര്‍‌ സാറിനു ശേഷമുള്ള ‘വാക്വം’ ഒരു പരിധിവരെ തങ്കളെ പോലുള്ള വര്‍ക്കു നികത്തനാവും.
മാതൃഭൂമി ആഴ്ച്ചപതിപ്പിലെ ബ്ലോഗ്ഗിനെ കുറിച്ചുള്ള ലേഖനത്തിനു ശേഷമാണ്, ഈ - സാധ്യത ഞാന്‍‌ അറിഞ്ഞതു തന്നെ.

bodhappayi said...

That was an impressive writeup. Truly appreciate the depth of your reading.