Sunday, December 23, 2007

2007-ലെ പൂ‍ക്കള്‍ - രാജീവ് ചേലനാട്ടും സഹയാത്രികയും

മികച്ച സാമൂഹികപ്രതിബദ്ധത ഉള്ള ബ്ലോഗര്‍ എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ഒരുപിടി പേരുകള്‍ ഉണ്ട്. അതില്‍ ഒരിക്കലും പിന്നിലാവില്ല ശ്രീ. രാജീവ് ചേലനാട്ട്.

ഈ ഒരു വിഭാഗത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ ശ്രീ രാജീവിനെ ഓര്‍ക്കാന്‍ മറ്റൊരുകാരണം കൂടി ഉണ്ട്. ശ്രീ.റാം മോഹന്‍ പാലിയത്ത് ഒരിക്കല്‍ പരാതിപ്പെട്ടതോര്‍ക്കുന്നു മലയാളം ബ്ലോഗ് ആത്മാലാപമായി ചുരുങ്ങുന്നു എന്ന്. മലയാളിയുടെ പ്രാദേശികവും പ്രവാസജീവിതപരവുമായ ‘സ്വന്തം’ വിഷയങ്ങളല്ലാതെ വിശാലമായ ലോകത്തേക്കുതുറക്കുന്ന ഒരു വാതായനമാവാന്‍ മലയാളം ബ്ലോഗിംഗിനു കഴിയുന്നില്ല എന്നായിരുന്നു ആ വിമര്‍ശനത്തിന്റെ പൊരുള്‍. ഈ വിമര്‍ശനത്തിനുവഴങ്ങാത്ത അപൂര്‍വം ബ്ലോഗുകളില്‍ ഒന്നാണ് ശ്രീ ചേലനാട്ടിന്റേത്.

മറ്റൊരു സവിശേഷത കൂടി ഉണ്ട് ഈ ബ്ലോഗിന്. മറ്റുഭാഷകളില്‍ ബ്ലോഗിലോ പത്രങ്ങളിലോ‍ പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയമായ കുറെയേറെ ലേഖനങ്ങളുടെ പരിഭാഷയാണ് ശ്രീ.രാജീവ് മലയാളത്തിലേക്ക് സമീപകാലത്ത് കൊണ്ടുവന്നിട്ടുള്ളത്. അമേരിക്കന്‍ സാമ്രാജ്യത്വം, നന്ദിഗ്രാം പ്രശ്നം, അഭയാര്‍ത്ഥികളുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍ ഇങ്ങനെ നിരവധിവിഷയങ്ങളില്‍ ഈടുറ്റ നിരീക്ഷണങ്ങള്‍ പ്രഗല്‍ഭ എഴുത്തുകാരുടേതായി ഈ ബ്ലോഗില്‍ വന്നിട്ടുണ്ട്.

ഈ പരിഭാഷകളുടെ കൂട്ടത്തില്‍ യുദ്ധക്കെടുതികളില്‍ നീറുന്ന ബാഗ്ദാദില്‍ നിന്ന് സിറിയയിലേക്ക് പലായനം ചെയ്യേണ്ടിവന്ന അജ്ഞാതയായൊരു പെണ്‍കുട്ടി അവളുടെ ബ്ലോഗില്‍ എഴുതിയ അനുഭവക്കുറിപ്പ് ഹൃദയസ്പര്‍ശിയായി.


അതിര്‍ത്തി കടന്നതിനു ശേഷമുള്ള ആദ്യനിമിഷങ്ങളില്‍ വല്ലാത്തൊരു ശ്വാസംമുട്ടലായിരുന്നു. ആശ്വാസവും, ദു:ഖവും ഒരുപോലെ ഞങ്ങളെ പൊതിഞ്ഞു. എങ്ങിനെയാണ്‌, ഇത്ര കുറച്ചു കിലോമീറ്ററുകളും, ഏതാണ്ട്‌ ഇരുപതുമിനുട്ട്‌ ദൂരം വരുന്ന യാത്രയും, മരണത്തെയും ജീവിതത്തെയും ഈ മട്ടില്‍ വേര്‍തിരിക്കുന്നത്‌?

ആര്‍ക്കും കാണാനോ സ്പര്‍ശിക്കാനോ സാധിക്കാത്ത ഈ അതിരുകള്‍ എങ്ങിനെയാണ്‌ കാര്‍ ബോംബുകള്‍ക്കും, ആത്മഹത്യാ സ്ക്വാഡുകള്‍ക്കും, ഒളിപ്പോരാളികള്‍ക്കും..പിന്നെ ശാന്തിക്കും, സുരക്ഷിതത്വത്തിനും ഇടയില്‍ ഇങ്ങിനെ നില്‍ക്കുന്നത്‌. ഇപ്പോഴും എനിക്കത്‌ വിശ്വസിക്കാനേ സാധിക്കുന്നില്ല. ഇവിടെയിരുന്ന് ഇതെഴുതുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു, എന്തുകൊണ്ടാണ്‌ സ്ഫോടനങ്ങള്‍ കേള്‍ക്കാന്‍ എനിക്ക്‌ സാധിക്കാത്തതെന്ന്.

വിമാനങ്ങള്‍ തലക്കുമീതെ വായുവേഗത്തില്‍ പറക്കുമ്പോള്‍ എന്തുകൊണ്ടാണ്‌ ജനല്‍ചില്ലകള്‍ പ്രകമ്പനം കൊള്ളാത്തത്‌? ആയുധധാരികളായ ആളുകള്‍ വാതില്‍ തകര്‍ത്ത്‌ വീട്ടിലേക്കും, ഞങ്ങളുടെ ജീവിതത്തിലേക്കും ഏതുനിമിഷവും വന്നേക്കുമെന്ന ആശങ്കയെ എന്നില്‍നിന്ന് അകറ്റാന്‍ ഞാന്‍ ഇപ്പോഴും ശ്രമിക്കുന്നു. റോഡ്‌ തടസ്സങ്ങളും, ഹമ്മറുകളും, മുഖ്‌താദയുടെ ചിത്രങ്ങളും, മറ്റും ഇല്ലാത്ത തെരുവുകള്‍ കാണാന്‍ എന്റെ കണ്ണുകളെ ഞാന്‍ പരിശീലിപ്പിക്കുന്നു.

എങ്ങിനെയാണ്‌ അവയൊക്കെ കേവലമൊരു ഹ്രസ്വമായ കാര്‍ യാത്രയുടെ അപ്പുറത്തായിതീര്‍ന്നത്‌?


ബൂലോഗത്തിലെ ഒരു സഹയാത്രിക വീടൊഴിഞ്ഞുപോകുന്നു എന്ന ആദ്യലേഖനവും ഇതിന്റെ തുടര്‍ച്ചയായ അതിരുകളില്ലാത്ത ബ്ലോഗര്‍മാര്‍ എന്ന ലേഖനവും നിങ്ങളുടെ ശ്രദ്ധക്കും പുനര്‍വായനക്കുമായി സമര്‍പ്പിക്കുന്നു.

1 comment:

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........