Saturday, December 22, 2007

2007-ലെ പൂ‍ക്കള്‍ - സിമിയുടെ കടല്‍ എന്ന കഥ

സ്വന്തം സുഹൃത്തിനെക്കുറിച്ച് ഇത്തരം ഒരു കുറിപ്പിടുന്നതിന്റെ ചെറിയൊരു ശങ്കയോടെയും എന്നാല്‍ സന്തോഷത്തോടെയുമാണ് ഇതെഴുതുന്നത്.

കുറ്റബോധം, പൂതന, തുടങ്ങിയ കഥകളിലൂടെയും പൂത്തുമ്പി, സൂപ്പ് തുടങ്ങിയ കുറുംകഥകളിലൂടെയും ബൂലോകകഥാരംഗം സജീവമാക്കി നിലനിര്‍ത്തിയ ഈ കഥാകാരനെ ഇത്തരം ഒരു പരമ്പരയില്‍ നിന്ന് ഇതെഴുതുന്ന ആളിന്റെ സുഹൃത്തായതുകൊണ്ടുമാത്രം ഒഴിവാക്കാനാവില്ല എന്നാണെന്റെ ബോധ്യം.

സിമിയുടെ കഥാകഥനത്തില്‍ തന്നെ വഴിത്തിരിവായ കഥ എന്ന് ഞാന്‍ വിലയിരുത്തുന്ന രചന കടല്‍ ആണ്.

യാഥാര്‍‌ത്ഥ്യത്തിനും ഫാന്റസിക്കും ഇടയിലുള്ള ജീവിതത്തിന്റെ മായികഭൂമിയിലേക്ക് പലതവണ നമ്മെ കൊണ്ടുപോയിട്ടുണ്ട് സിമി എന്ന മാന്ത്രികന്‍. അത്തരം കഥകളില്‍ ആദ്യത്തേതാണ് ഈ രചന.പ്രണയം അതിന്റെ സകലവന്യതയോടും കൂടി പ്രകൃതിഭാവമായി മാറുന്ന ഈ കഥാഭാഗം നോക്കൂ.


കടലിന്റെ ഇരമ്പം കനത്തുവന്നു. വേലിയേറ്റത്തില്‍ കടലിന്റെ തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചു. പൊട്ടിയ തറയില്‍ക്കിടന്നു കുലുങ്ങിയ വള്ളിക്കട്ടിലിന്റെ അടക്കിപ്പിടിച്ച ഞരക്കങ്ങള്‍ കടലിന്റെ പ്രഛണ്ഡമായ ഇരമ്പത്തില്‍ കേള്‍ക്കാതെയായി. അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികളില്‍ തണുത്ത കടല്‍ക്കാറ്റേറ്റ് ഉപ്പുകനത്തു. ഒരു വലിയ തിര ആകാശം മുട്ടെ പൊങ്ങി കരയിലേക്ക് അടിച്ചുകയറി. തിര പതഞ്ഞുപിന്‍‌വാങ്ങിയപ്പോള്‍ കടല്‍ക്കരയില്‍ മഴപോലെ മത്സ്യങ്ങള്‍ പെയ്തു. ആ‍കാശത്തുനിന്നും വലിയ ശബ്ദത്തില്‍ ഇടിവെട്ടി. മേഘങ്ങള്‍ പിളര്‍ന്ന് അണപൊട്ടിയപോലെ മഴ താഴേയ്ക്കുവീണു. ഞരക്കത്തിന്റെ ആക്കത്തില്‍ കട്ടില്‍ക്കാല്‍ തകര്‍ന്ന് അവളും അവനും നിലത്തേയ്ക്കുവീണു. കെട്ടിമറിഞ്ഞ് ഉന്മാദത്തോടെ മേരി അവന്റെ കവിളും ചുണ്ടും കടിച്ചുമുറിച്ചു. അവളുടെ കയ്യിറുക്കങ്ങളില്‍ കിടന്ന് അവന്റെ വാരിയെല്ലുകള്‍ നുറുങ്ങി. ശ്വാസത്തിന്റെ ഗതിവേഗം കനത്തു. പിടയ്ക്കുന്ന കാലുകളിലേതോ തട്ടി മണ്ണെണ്ണവിളക്ക് നിലത്തുവീണുപൊട്ടി, മണ്ണെണ്ണ നിലത്തുപടര്‍ന്ന് ഒരു വട്ടത്തില്‍ നിന്നു കത്തി, ഒന്ന് ആളിയിട്ട് അണഞ്ഞുപോയി. അവന്റെ മുതുകത്ത് അവളുടെ നഖങ്ങള്‍ നീറുന്ന ചുവന്നവരകള്‍ നീളത്തില്‍ വരച്ചു. മഴ കൂട്ടത്തോടെ ഓലമേഞ്ഞ വീടുകള്‍ക്കുമുകളില്‍ കല്ലുപെറുക്കിയിട്ടു. കടല്‍ ഉഗ്രവാശിയോടെ കരയിലേക്ക് അടിച്ചുകയറി, നിരത്തിയിട്ടിരുന്ന കൂരന്‍ വള്ളങ്ങളെ ലാഘവത്തോടെ നക്കിയെടുത്ത്, ഒന്നുചവച്ച്, വള്ളങ്ങളുടെ തകര്‍ന്ന എല്ലിന്‍‌കൂടുകളെ കരയിലേക്കുതുപ്പി. മേരിയുടെ തടിച്ച ചുണ്ടുകള്‍ക്കുള്ളില്‍ ചാള്‍സിന്റെ ചുണ്ടുകള്‍ മൌനം പൂണ്ടു. അവളുടെ ആവേശാഹ്ലാദങ്ങളില്‍ സപ്തനാഡികളും തളര്‍ന്ന് നനഞ്ഞുവിടര്‍ന്ന മുടിയ്ക്കും വള്ളിപോലെ പടര്‍ന്ന കൈകള്‍ക്കും ഉയര്‍ന്നുതാണ ശരീരത്തിനുമുള്ളില്‍ ചാള്‍സ് തളര്‍ന്നുകിടന്നു.....


പ്രണയത്തിന്റെ മുന്നില്‍ നിസ്സഹായരാകുന്ന മനുഷ്യമനസ്സുകളുടെ വിഭ്രമങ്ങള്‍ മായക്കടലായിരമ്പുന്നത് ഇവിടെ.

2 comments:

Sathees Makkoth | Asha Revamma said...

ഈ കഥ കാണിച്ച് തന്നതിന് നന്ദി.

ഏ.ആര്‍. നജീം said...

താങ്കളുടെ ഈ വിലയിരുത്തല്‍ ഒരു സുഹൃത്തല്ല നല്ല വായനക്കാരന്‍ എന്ന നിലയില്‍ സിമിക്ക് സിമിയുടെ തുടര്‍ന്നുള്ള ഗൗരവമായ രചനയ്ക്ക് പ്രചോദനമാകട്ടെ...
ആശംസകള്‍..